എം.ജി.സർവകലാശാല നേരിട്ടുനടത്തുന്ന സ്വാശ്രയസ്ഥാപനങ്ങളിലെ നിയമനത്തെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെടുമെന്ന് സിൻഡിക്കറ്റ്. നിയമനം സംബന്ധിച്ചും മറ്റ് അഴിമതികളെക്കുറിച്ചും പരാതികൾ വ്യാപകമായ പശ്ചാത്തലത്തിലാണ് തീരുമാനം.
സ്കൂൾ ഒാഫ് മെഡിക്കൽ എജ്യൂക്കേഷൻ ഉൾപ്പെടെ ഇരുപത്തഞ്ചിലധികം സ്ഥാപനങ്ങളാണ് 1993മുതൽ എം.ജി.സർവകലാശാല നേരിട്ടു നടത്തുന്നത്. ദിവസവേതനപ്രകാരവും കരാറടിസ്ഥാനത്തിലുമായിരുന്നു ഇവിടെയുള്ള അധ്യാപക അനധ്യാപക നിയമനങ്ങൾ. എന്നാൽ യുജിസി നിഷ്കർഷിക്കുന്ന വേതനം മുൻകാല പ്രാബല്യത്തോടെ നൽകണമെന്ന് കോടതി വിധി വന്നതോടെ നൂറികോടിയിലധികം രൂപ സർവകലാശാലയ്ക്ക് കണ്ടെത്തേണ്ടി വന്നു. മാത്രമല്ല, നിയമനങ്ങളിൽ വ്യാപക ക്രമക്കേടുകൾ നടന്നതായും ആരോപണം ഉയർന്നു. കാലകാലങ്ങളിൽ അതത് ഭരണസമിതികൾ കൈക്കൊണ്ട നിലപാടുകൾ കോടതിവിധിവരെ സർവകലാശാലയ്ക്കെതിരാകുന്നതിന് കാരണമായെന്നും സിൻഡിക്കറ്റ് വിലയിരുത്തി. ഇതേത്തുടർന്നാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെടാൻ തീരുമാനിച്ചത്.
അതേസമയം സ്വാശ്രയ സ്ഥാപനങ്ങളെ സ്വയം ഭരണസൊസൈറ്റിയിലേയ്ക്ക് മാറ്റുന്നതോടെ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിൽ സമരത്തിലായിരുന്ന ജീവനക്കാർ സർക്കാർ ഉറപ്പിൻമേൽ പ്രതിഷേധം അവസാനിപ്പിച്ചു. സ്വയം ഭരണസൊസൈറ്റിയുടെ ചെയമാൻ വിദ്യാഭ്യസമന്ത്രിയായതിനാൽ സർവകലാശാലയല്ല ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടതെന്ന് വൈസ് ചാൻസലർ പ്രതിഷേധക്കാരെ അറിയിച്ചു. സർക്കാർ തലത്തിൽ ഉത്തരവിറങ്ങുന്നതിനുണ്ടായ കാലതാമസമാണ് ഇതിന് കാരണമായതെന്നും വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ വ്യക്തമാക്കി.