നെടുങ്കണ്ടം ∙ കുട്ടിസംഘത്തെ അച്ചാർ കുടുക്കി. സംഭവം ലോ റേഞ്ചിലെ രണ്ടു സ്കൂളുകളിലാണുണ്ടായത്. ഈയിടെ ലോ റേഞ്ചിലെ രണ്ടു സ്കൂളുകളിൽ രാത്രികാലത്തു നടന്ന അക്രമസംഭവങ്ങളിൽ 16 വിദ്യാർഥികളാണു പിടിയിലായത്. തൊടുപുഴ ഡിവൈഎസ്പിയുടെ കീഴിലുള്ള ഷാഡോ പൊലീസാണു സ്കൂളുകളിലെ അക്രമത്തിനു പിന്നിൽ പ്രവർത്തിച്ച വിദ്യാർഥി സംഘത്തെ പിടികൂടിയത്.
രണ്ടു സ്കൂളുകളിലും കുട്ടിസംഘങ്ങൾ മദ്യപിച്ച് ഉന്മത്തരായെത്തി അക്രമം നടത്തുകയായിരുന്നു. വീട്ടുകാർ അറിയാതെ പള്ളിപ്പെരുന്നാളും ഉത്സവവും ആഘോഷിക്കുന്നതിനായാണു കുട്ടികൾ മദ്യം വാങ്ങി സ്‌കൂളുകളിൽ രാത്രിയിൽ ഒത്തുകുടിയത്. ഓടുപൊളിച്ചു സ്കൂളിനകത്തു കയറി മദ്യപിച്ചു നിലതെറ്റിയ വിദ്യാർഥികൾ സ്‌കൂളിൽ വഴക്കു പറഞ്ഞ അധ്യാപകരോടു ദേഷ്യം തീർക്കാൻ സ്‌കൂളുപകരണങ്ങൾ അടിച്ചു തകർത്തു. എകദേശം 15,000 രൂപയുടെ നഷ്ടമുണ്ടായതായി സ്‌കൂൾ അധികൃതർ പറയുന്നു.
അക്രമത്തിനു പിന്നിൽ സാമൂഹിക വിരുദ്ധരെന്ന ധാരണയിലാണു സ്കൂൾ അധികൃതർ പരാതി നൽകിയത്. പൊലീസ് അന്വേഷണത്തിൽ കുടുങ്ങിയതു വിദ്യാർഥികളും. മറ്റൊരു സ്‌കൂളിൽ മദ്യം തലയ്ക്കു പിടിച്ചപ്പോൾ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഒരു കച്ചവടക്കാരന്റെ അടുത്തു വിദ്യാർഥികൾ രാത്രിയിൽ അച്ചാർ വാങ്ങാനെത്തിയതായി കണ്ടെത്തിയതോടെയാണ് അക്രമത്തിനു പിന്നിലെ ശക്തി മദ്യമാണെന്ന് മനസ്സിലായത്.
വിദ്യാർഥികൾക്കു മദ്യം നൽകിയവരെക്കുറിച്ചും തൊടുപുഴ, കാളിയാർ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പിന്നീട് അന്വേഷണം എങ്ങുമെങ്ങുമെത്തിയില്ല. ബവ്റിജസ് ഔട്‌ലെറ്റിൽ നേരിട്ടുചെന്നു മദ്യം വാങ്ങിയതായാണു വിദ്യാർഥികൾ പൊലീസിനു നൽകിയ മൊഴിയെങ്കിലും പൊലീസ് ഇതു മുഖവിലയ്ക്കെടുക്കുന്നില്ല. മറ്റാരെങ്കിലും എത്തിച്ചു നൽകിയതാണോയെന്ന് വിശദമായി പരിശോധിച്ചുവരികയാണ്. നടന്ന രണ്ടു സംഭവങ്ങളെക്കുറിച്ചും ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി പൊലീസിനോടു വിശദമായ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.