സംസ്ഥാനത്തുനിന്നുള്ള ഹജ് തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഈമാസം 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നെടുമ്പാശേരിയിൽ ഹജ് ക്യാംപ് ഉദ്ഘാടനംചെയ്യും. 13ന് രാവിലെ ആദ്യ ഹജ് വിമാനം മന്ത്രി കെ.ടി.ജെലീൽ ഫ്ലാഗ് ഒാഫ് ചെയ്യും.
ഈ വർഷം 11,355 പേർക്കാണ് ഹജ് യാത്രക്കായി കേരളത്തിൽ നിന്ന് അവസരം ലഭിച്ചത്.മുൻവർഷത്തേക്കാൾ തീർത്ഥാടകരുടെ എണ്ണത്തിൽ വർധനവുണ്ട്.ഏറ്റവും കൂടുതൽ പേരുള്ളത് മലബാറിൽ നിന്നാണ്. ഈ മാസം ഒമ്പതിന് നെടുമ്പാശേരിയിൽ ഹജ് ക്യാപ് ആരംഭിക്കും.13നാണ് ആദ്യ വിമാനം തീർത്ഥാടകരുമായി പുറപ്പെടുക. സൗദി എയർലൈൻസിന്റെ 39 സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
തീർത്ഥാടകരെ നെടുമ്പാശേരിയിൽ എത്തിക്കാൻ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തും.മലബാറിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനാൽ അടുത്ത വർഷം മുതൽ കരിപ്പൂരിൽ നിന്ന് വിമാനസർവീസ് നടത്താമെന്ന ഉറപ്പ് കേന്ദ്ര സർക്കാറിൽ നിന്ന് ലഭിച്ചതായി ഹജ് കമ്മിറ്റി ചെയർമാൻ പറഞ്ഞു. ക്യാംപിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ കരിപ്പൂർ ഹജ് ഹൗസിൽ ഹജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കലക്ടർ അമിത് മീണയും മറ്റ് ഹജ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.