സ്കോട്്ലന്‍ഡില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഫാദര്‍ മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ആലപ്പുഴ പുളിങ്കുന്നത്തെ വീട്ടില്‍ നൂറുകണക്കിന് പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. ചെത്തിപ്പുഴ തിരുഹൃദയ പള്ളിയിൽ നാളെ ഉച്ചയ്ക്കാണ് സംസ്ക്കാര ചടങ്ങുകള്‍
44 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ഫാദര്‍ മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം ജന്മനാട്ടില്‍ എത്തിച്ചത്. ബന്ധുക്കളും നാട്ടുകാരുമെല്ലാം കണ്ണീരോടെ മൃതദേഹം ഏറ്റുവാങ്ങി. രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് വിലാപയാത്രയായാണ് പുളിങ്കുന്നിലേക്ക് പുറപ്പെട്ടത്. നാലുമണിവരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് ചെത്തിപ്പുഴ ആശ്രമദേവാലയത്തിലും തിരുഹൃദയ ദേവാലയത്തിലും പൊതുദര്‍ശനം. നാളെ 11മണിക്ക് ശേഷമാണ് സംസ്കാരശുശ്രുഷകള്‍ ആരംഭിക്കുക. കഴിഞ്ഞ ജൂൺ ഇരുപതിനാണു ഫാ. മാർട്ടിനെ എഡിൻബറോയിലെ കടൽതീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിനു തലേനാളും നാട്ടിലേക്ക് വിളിച്ചിരുന്ന ഫാ. മാർട്ടിന്റെ മരണം ഞെട്ടലോടെയാണു നാട്ടുകാരും ബന്ധുക്കളും കേട്ടത്. മരണ കാരണം കണ്ടെത്തുന്നതിനായുള്ള അന്വേഷണം നീണ്ടതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാൻ വൈകിയത്.
ഇന്ത്യൻ എംബസിയുടെ നിരന്തര സമ്മർദത്തിന്റെ ഫലമായാണ് ആന്തരീക അവയവങ്ങളുടെ സാമ്പിൾ ശേഖരിച്ചശേഷം മൃതദേഹം വിട്ടു നൽകാൻ സ്കോർട്‌ലൻഡ് കോടതി ഉത്തരവിട്ടത്. ലോക്കൽ പൊലീസും സ്കോർട്‌ലൻഡ് സിഐഡി വിഭാഗവും അന്വേഷണം തുടരുന്നുണ്ടെങ്കിലും മരണത്തിലെ ദുരൂഹത ഇനിയും കണ്ടെത്താനായിട്ടില്ല