ഇടുക്കിയിൽ ജനവാസമേഖലയിൽ ഭീതിവിതയ്ക്കുന്ന കാട്ടാനകളിൽ ഭൂരിഭാഗവും ആനയിറങ്കൽ വനമേഖലയിൽ നിന്നുള്ളവ. അറുപതിലേറെ കാട്ടാനകളാണ് മൂന്നാർ ഡിവിഷന്റെ കീഴിലുള്ള ആദിവാസി മേഖലയിലുൾപ്പെടെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ മൂന്നാർ ഡിവിഷനിൽ മുപ്പത്തിരണ്ടുപേരാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
2002ന് ശേഷമാണ് ആനയിറങ്കലിലെ കാട്ടാനകളും മനുഷ്യരും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നത്. കൃത്യമായി പറഞ്ഞാൽ കാട്ടാനകളുടെ വിഹാരകേന്ദ്രങ്ങളായിരുന്നു പുൽമേടുകളിൽ ഭൂരഹിതരായ ആദിവാസികളെ സർക്കാർ കുടിയിരുത്തിയതു മുതൽ. സ്വൈര്യജീവിതം തകർന്നതോടെ കാട്ടാനകൾ ആക്രമാസക്തരായി. ചിന്നക്കനാൽ പഞ്ചായത്തിലെ സിംഗുകണ്ടം, 301 കോളനി എന്നിവിടങ്ങളിൽ കാട്ടാനകൾ കനത്ത നാശംവിതച്ചു.
വനം വകുപ്പ് മൂന്നാർ ഡിവിഷനിൽ ആനക്കലിയിൽ കൊല്ലപ്പെട്ട 32 പേരിൽ 22പേർ മൂലത്തുറ, ആനയിറങ്കൽ മേഖലയിൽ നിന്നുള്ളവരാണ്. ഇതോടെ സർക്കാർ സഹായത്തോടെ നിർമിച്ച വീടും കൃഷിസ്ഥലവുമുപേക്ഷിച്ച് പലരും നാട് വിട്ടു. ചിലർ ഗത്യന്തരമില്ലാതെ പ്രദേശത്ത് ഇപ്പോഴും തുടരുന്നു.