ഏഴ് ആടുകളുമായി ഒരു കൂരയിൽ ദുരിതജീവിതം നയിച്ച വയോധികയ്ക്കും സഹോദരിക്കും അനിൽ അക്കര എംഎൽഎയുടെ നേതൃത്വത്തിൽ വീടൊരുങ്ങുന്നു. പുല്ലും ആട്ടിൻകാഷ്ഠവും നിറഞ്ഞ് ചോർന്നൊലിക്കുന്ന കൂരയിൽ ആടുകൾക്കൊപ്പം കഴിയുന്ന മുണ്ടൂർ കൊള്ളന്നൂർ പട്ടത്താഴത്ത് തങ്കമണിയുടെ (62) ജീവിതത്തെക്കുറിച്ചു മനോരമ വാർത്ത നൽകിയിരുന്നു.
എംഎൽഎ നേരിട്ടെത്തിയാണു സഹായ വാഗ്ദാനം നൽകിയത്. തങ്കമണിക്കും സഹോദരിക്കും വാസയോഗ്യമായ വീടും ഇവരുടെ ദൈനംദിന ചെലവുകളും രാജീവ് ഗാന്ധി റൂറൽ ഡവലപ്മെന്റ് ആൻഡ് റിസർച് സെന്റർ എൻജിഒ ഏറ്റെടുക്കും. ഒരു ആടിനെയും കുട്ടിയെയും നിർത്തി ബാക്കിയുള്ള ആടിനെ വിറ്റുകിട്ടുന്ന പണം ഇവരുടെ പേരിൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും.
ആടിന് ആവശ്യമായ കൂട് നിർമിച്ചു നൽകും. ദിവസവും ഭക്ഷണം നൽകുന്നതടക്കമുള്ള ദൈനംദിന കാര്യങ്ങൾ നിർവഹിക്കുന്നതിനായി മഹിള കോൺഗ്രസ് പ്രവർത്തകയായ വിശാലം എന്ന സ്ത്രീയെ ചുമതലപ്പെടുത്തി.
രണ്ടു പേരെയും അൻപതിനായിരം രൂപ വീതമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാക്കും. റേഷൻ കാർഡ് ബിപിഎൽ ആക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.
ഭർത്താവ് മരിച്ച ശേഷം ഒറ്റയ്ക്കു കഴിയുന്ന തങ്കമണി കൂലിപ്പണിയെടുത്തായിരുന്നു ജീവിച്ചിരുന്നത്. വാഹനാപകടത്തിൽ കാൽപാദത്തിന്റെ സ്വാധീനം നഷ്ടപ്പെട്ടതോടെ പണിയെടുക്കാൻ കഴിയാതെ ദുരിത ജീവിതം നയിച്ചു വരികയായിരുന്നു.