പാലായിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഇക്കുറി മൂവായിരത്തോളം കായിക താരങ്ങൾ മാറ്റുരയ്ക്കും ഒരുക്കങ്ങളുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. പാലായിൽ ചേർന്ന കോട്ടയം ജില്ലയിലെ ജനപ്രതിനിധികളുടെ യോഗത്തിലാണ് വിവിധ സബ് കമ്മറ്റികൾ ഉൾപ്പെടെ രൂപീകരിച്ചത്.
കാൽ നൂറ്റാണ്ടിനുശേഷം പാലായുടെ മണ്ണിൽ ട്രാക്ക് ഫീൽഡും ഉണരുമ്പോൾ കായികതാരങ്ങളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ സജീവമായി. മൽസരങ്ങൾ നിയന്ത്രിക്കുന്നതിനായി പതിനെട്ട് സബ്കമ്മറ്റികളിലായി ആയിരത്തോളം ഒഫിഷ്യൽസിനെയാണ് നിയമിച്ചിരിക്കുന്നത്. പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ.വി. മോഹൻകുമാർ സ്റ്റേഡിയം സന്ദർശിച്ചു. തുടർന്ന് ചേർന്ന യോഗത്തിൽ വിവിധ സബ് കമ്മറ്റി അധ്യക്ഷൻമാരെ തിരഞ്ഞെടുത്തു. പിന്നീട് ജനപ്രതിനിധികളെ ഉൾപ്പെടുത്തി സംഘടക സമിതിയും രൂപീകരിച്ചു.
സ്ഥലം എം.എൽഎ കൂടിയായ കെ.എം.മാണിയാണ് സമിതി ചെയർമാൻ. ഒക്ടോബർ പതിമൂന്ന് മുതൽ പതിനാറ് വരെയുള്ള കായികോൽസവത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂവായിരത്തോളം കായിക താരങ്ങൾ 95 ഇനങ്ങളിൽ മൽസരിക്കും. വ്യക്തിഗത ഇനത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം 1500,1250,1000 എന്നീ ക്രമത്തിലും കൂടുതൽ പോയിന്റ് നേടുന്ന് ആദ്യ മൂന്ന് വിദ്യാലയങ്ങൾക്ക് രണ്ടു ലക്ഷത്തി ഇരുപതിനായിരം, ഒരുലക്ഷത്തി അറുപത്തി അയ്യായിരം, ഒരുലക്ഷത്തി പതിനായിരം വീതം ക്യാഷ് അവാർഡും നൽകും. മൽസരങ്ങളുടെ സുഗമമായ നടത്തിപ്പിന് ആധുനിക സാങ്കേതിക വിദ്യകളുടെ സഹായവും ഉറപ്പാക്കുമെന്ന് സംഘാടകർ അറിയിച്ചു.