ഇടുക്കിയിൽ സ്വകാര്യ കമ്പനികൾ കയ്യേറിയ തോട്ടങ്ങൾ ഏറ്റെടുക്കാനുള്ള നടപടിക്കെതിരെ തൊഴിലാളി യൂണിയനുകൾ സംയുക്തസമരം ആരംഭിച്ചു. ഏറ്റെടുക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളെ സംരക്ഷിക്കാൻ നടപടിയില്ലെന്ന് ആരോപിച്ചാണ് സമരം. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് വണ്ടിപ്പരിയാറിൽ തൊഴിലാളികൾ ധർണ്ണ നടത്തി.
പീരുമേട് എസ്റ്റേറ്റ് അനധികൃതമായി കൈവശപ്പെടുത്തിയ 6217 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സ്പെഷൽ ഒാഫീസർ എം.ജി.രാജമാണിക്യമാണ് ഉത്തരവിട്ടത്. 15 ദിവസത്തിനകം തോട്ടം ഒഴിയാൻ ഉടമകൾക്ക് നോട്ടിസും നൽകി. വിദേശ കമ്പനികളും പൗരൻമാരും കൈവശപ്പെടുത്തിയ ഭൂമി ആർബിടി കമ്പനി വ്യാജരേഖകൾ ചമച്ച് സ്വന്തമാക്കുകയായിരുന്നു. ഈ തോട്ടങ്ങളിലെ തൊഴിലാളികളാണ് വണ്ടിപ്പെരിയാറിൽ പ്രതിഷേധവുമായി നിരത്തിലിറങ്ങിയത്. സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച സമരത്തിൽ അവധിയെടുത്ത് തൊഴിലാളികൾ അണിനിരന്നു. ഭൂമി തിരിച്ച് പിടിക്കണമെന്നാവശ്യപ്പെടുന്ന സ്പെഷ്യൽ ഓഫിസറുടെ റിപ്പോര്‍ട്ടില്‍ തൊഴിലാളികളെ പരിഗണിച്ചിട്ടില്ലെന്നാണ് ആരോപണം. രാജമാണിക്യം റിപ്പോര്‍ട്ട് തള്ളി, യൂണിയന്‍ നേതാക്കളുമായി ചര്‍ച്ചക്ക് തയ്യാറാകണമെന്നാണ് നേതാക്കളുടെ ആവശ്യം.
ബിഎംഎസ് ഒഴികെയുള്ള സംഘടനകൾ സമരരംഗത്തുണ്ട്. അനുകൂല പ്രതികരണമില്ലെങ്കിൽ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.