രാവിലെ 11 കെവി ലൈനിൽ കയറിയതിന് അഗ്നിശമന സേന പിടികൂടി മെഡിക്കൽ കോളജ് മാനസികാരോഗ്യവിഭാഗത്തിലാക്കിയ യുവാവ് ഉച്ചയ്ക്കു ശേഷം മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപമുള്ള മൊബൈൽ ടവറിൽ കയറി. അഗ്നിശമനസേനയും പൊലീസും ഇടപെട്ട് ഇതിനു മുകളിൽ നിന്ന് അനുനയിപ്പിച്ച് താഴെ ഇറക്കി പൊലീസിനു കൈമാറി. പൊലീസ് ബന്ധുക്കളെ വിളിച്ചുവരുത്തി യുവാവിനെ അവർക്കൊപ്പം അയച്ചു. മനസികദൗർബല്യത്തിന് ചികൽസയിലാണെന്ന് പൊലീസ് പറഞ്ഞു.
തൊടുപുഴ, വണ്ണപ്പുറം സ്വദേശിയായ ഇരുപത്തിമൂന്നുകാരാണ് ഇന്നലെ പൊലീസിനെയും അഗ്നിശമന സേനയെയും വട്ടം ചുറ്റിച്ചത്. രാവിലെ മണർകാട് പഴയ കെകെ റോഡിനു സമീപമുളള 11 കെവി ലൈനിലെ പോസ്റ്റിലാണ് രാവിലെ കയറിയത്.
പകുതിവരെ കയറി ഇരുന്ന ഇയാളെ കോട്ടയത്തുനിന്ന് അഗ്നിശമന സേനായൂണിറ്റ് എത്തിയാണ് താഴെ ഇറക്കിയത്.പോസ്റ്റിന്റെ പകുതിയിൽ ഇരുന്ന ഇയാളോട് താഴെ ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ആദ്യം ഏതാനും പടി ഇറങ്ങിയ ശേഷം താഴേക്ക് ഇറങ്ങാൻ വിസമ്മതിച്ചു.
തുടർന്ന് അഗ്നിശമന യൂണിറ്റ് മുകളിലേക്ക് കയറിയതോടെയാണ് താഴെ ഇറങ്ങാൻ സന്നദ്ധനായത്.അഗ്നിശമന സേന തന്നെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.മാനസികാരോഗ്യ വിഭാഗത്തിൽ നിന്ന് ആരും കാണാതെ വീണ്ടു പുറത്തു ചാടിയാണ് ആശുപത്രി ബസ് സ്റ്റാൻഡിനു സമീപമുള്ള ടവറിന്റെ പകുതിയിലധികം ഉയരത്തിൽ കയറി ഇരുന്നത്. ഗാന്ധിനഗർ പൊലീസും അന്ധിശമന സേനയും എത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആദ്യം താഴെ ഇറങ്ങാൻ വിസമ്മതിക്കുകയും ചാടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ അഗ്നിശമന സേന അധികൃതർ ടവറിലേക്ക് കയറി പിടികൂടുമെന്നു കണ്ടതോടെയാണ് താഴെ ഇറങ്ങാൻ തയാറായത്. അഗ്നിശമനസേന സ്റ്റേഷൻ ഓഫിസർ കെ.വി.ശിവദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ട് സ്ഥലങ്ങളിലും എത്തി യുവാവിനെ താഴെ ഇറക്കിയത്.