കൊച്ചി കരുവേലിപ്പടിയില്‍ മല്‍സ്യസംസ്കരണ കേന്ദ്രത്തില്‍ നിന്ന് കടല്‍സ്രാവിന്‍റെ ചിറകുകളും വാലും പിടിച്ചെടുത്ത സംഭവത്തില്‍ സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്യാന്‍ വനം വകുപ്പ് തീരുമാനം. 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരമുളള കുറ്റം സ്ഥാപന ഉടമ ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. കടല്‍സ്രാവിന്‍റെ പത്തു കോടി രൂപ വില വരുന്ന ചിറകുകളും വാലും കഴിഞ്ഞ ദിവസമാണ് കൊച്ചി സിറ്റി ഷാഡോ പൊലീസ് പിടിച്ചെടുത്തത്.
കിലോയൊന്നിന് പതിനയ്യായിരം രൂപ നിരക്കില്‍ വിദേശത്തേക്ക് കയറ്റിയയ്ക്കാനായി സൂക്ഷിച്ച കടല്‍സ്രാവിന്‍റെ ആറായിരം കിലോ കിലോ ചിറകുകളും വാലുകളുമാണ് മട്ടാഞ്ചേരി കരുവേലിപ്പടിയിലെ മല്‍സ്യ സംസ്കരണ കേന്ദ്രത്തിന്‍റെ ഗോഡൗണില്‍ നിന്ന് കൊച്ചി സിറ്റി ഷാഡോ പൊലീസ് കഴിഞ്ഞ ദിവസം രാത്രി പിടിച്ചെടുത്തത്. പിന്നീട് കേസ് വനം വകുപ്പിന് കൈമാറുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി വിശദമായ പരിശോധന നടത്തിയ ശേഷമാണ് സ്ഥാപന ഉടമയ്ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചത്. 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂള്‍ ഒന്ന് വിഭാഗത്തില്‍പ്പെടുത്തി സംരക്ഷിച്ചിട്ടുളള ജീവിയാണ് കടല്‍സ്രാവ്. ഇവയെ കൊല്ലുന്നതും ശരീരഭാഗങ്ങള്‍ സൂക്ഷിക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് സ്ഥാപന ഉടമയ്ക്കെതിരെ കേസെടുക്കാനുളള തീരുമാനം.
ആന,കടുവ തുടങ്ങിയ മൃഗങ്ങളെ കൊല്ലുന്നതിനു തുല്യമായ ശിക്ഷ തന്നെയാണ് കടല്‍സ്രാവുകളെ വേട്ടയാടിയാലും ലഭിക്കുകയെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചൈനയടക്കമുളള വിദേശരാജ്യങ്ങളില്‍ മരുന്നും,സൗന്ദര്യവര്‍ധക വസ്തുക്കളും നിര്‍മിക്കാനാണ് കടല്‍സ്രാവിന്‍റെ ചിറകുകളും വാലും ഉപയോഗിക്കുക.
അതേസമയം നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് സ്ഥാപന ഉടമയുടെ വിശദീകരണം. കോടതി അനുമതിയോടെ കഴിഞ്ഞ മാസം വരെ കടല്‍സ്രാവിന്‍റെ ചിറകുകളും വാലും കയറ്റുമതി നടത്തിയിരുന്നെന്നും ഇപ്പോള്‍ പൊലീസ് കണ്ടെത്തിയത് വേട്ടയാടലിന് നിരോധനമുളള ഇനം സ്രാവിന്‍റെ ചിറകുകളും വാലുമല്ലെന്നും സ്ഥാപന ഉടമ അവകാശപ്പെട്ടു. കൊച്ചി സിറ്റി ഷാഡോ പൊലീസ് എസ്ഐ ഹണി കെ ദാസും സംഘവുമാണ് മല്‍സ്യസംസ്കരണ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.