ഇടുക്കി മെഡിക്കൽ കോളജിന്റെ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ തീരുമാനം. ഡിസംബറോടെ നിർമാണ ജോലികൾ പൂർത്തീകരിക്കാൻ ജില്ലാ കലക്ടർ നിർമാണ ഏജൻസിക്ക് നിർദേശം നൽകി. മെഡിക്കൽ കോളേജിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ ചേർന്ന അടിയന്തിരയോഗത്തിലാണ് തീരുമാനം.
അടുത്ത അധ്യയനവർഷമെങ്കിലും ഇടുക്കിമെഡിക്കൽ കോളജിൽ ക്ലാസുകൾ ആരംഭിക്കുകയാണ് ലക്ഷ്യം. ഇതിന് മെഡിക്കൽ കൗൺസിൽ നിഷ്കർഷിക്കുന്ന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. നാല്് വർഷം പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഇടുക്കി മെഡിക്കൽ കോളജ് വട്ടപൂജ്യമാണ്. ഇക്കാരണത്താൽ മെഡിക്കൽ കോളജിന്റെ അംഗീകാരവും നഷ്ടപ്പെട്ടു. ആദ്യ രണ്ട് ബാച്ചിലെ വിദ്യാർഥികളും വഴിയാധാരമായി. ഈ സാഹചര്യത്തിലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം പതിവുപോലെ പ്രസ്ഥാവനയും ഇറക്കി.
മെഡിക്കൽ കോളജ് അധികൃതരും കരാറുകാരും തമ്മിലുള്ള തർക്കം പരിഹരിക്കാനും പ്രശ്നങ്ങൾ ജനപ്രതിനിധികളെ കൃത്യമായി അറിയിക്കാനും നിർദേശം നൽകി. തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനമായി. ആശുപത്രിയിലേക്ക് ആവശ്യമായ ഉപകരണങ്ങളുടെ പട്ടിക തയ്യാറാക്കി നൽകാൻ പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടു. കയ്യടിച്ച് പാസാക്കിയ തീരുമാനങ്ങൾ നടപ്പിലാകുമോ എന്ന് കാത്തിരുന്ന് കാണണം.