ഏത് നിമിഷവും അരികിലെത്താവുന്ന കാട്ടാനക്കൂട്ടത്തെ ഭയന്ന് ജീവിക്കേണ്ട ഗതികേടിലാണ് അഞ്ചുനാട്ടിലെ ജനങ്ങൾ. മറയൂരിലും പരിസരപ്രദേശങ്ങളിലുമായി കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ എട്ടു പേരാണ് കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വീടും ഉപജീവനമാർഗമായ കൃഷിയും നഷ്ടപ്പെട്ട് തെരുവിലായ ജീവിതങ്ങളും നിരവധി.
അഞ്ചുനാട്ടിൽ ഒടുവിൽ ആനക്കലിയുടെ ഇരയായത് മറയൂർ കുണ്ടക്കാട്ടിലെ ഭാസ്ക്കരന്റെ മകൾ ബേബിയാണ്. വീടിന് മുന്നിൽ നിലയുറപ്പിച്ച ഒറ്റയാന്റെ സാന്നിധ്യം കാഴ്ചശേഷിയില്ലാത്ത ബേബി അറിഞ്ഞില്ല. അമ്മ സരോജിനി അലറിവിളിക്കും മുമ്പ് ഒറ്റയാൻ മകളെ ചുഴറ്റിയെറിഞ്ഞ് നിലത്തിട്ട് ചവുട്ടി. കലിയടങ്ങാത്ത ഒറ്റയാൻ സരോജിനിയെയും ആക്രമിച്ചു. ബേബിയുടെ പിതാവ് ഭാസ്ക്കരന് നേരെയും നേരത്തെ ആക്രമണം ഉണ്ടായി.
ബേബിയുടെ മരണാനന്തര ചടങ്ങുകൾ നടക്കുന്നതിന് തലേദിവസവും ഒറ്റയാൻ വീട്ടിലെത്തി. കുഴിമാടത്തിൽ കൊമ്പ് കുത്തിയിറക്കിയ ശേഷം കലിയടങ്ങാതെ വീട്ടുമുറ്റത്തെ കസേരയും അടിച്ച് തകർത്തു.