തൃശൂര്‍ പൊലീസ് അക്കാദമിയിലെ ഷൂട്ടിങ് റേഞ്ചില്‍ കായികതാരങ്ങളും പൊതുജനങ്ങള്‍ക്കും ഇനി മുതല്‍ പരിശീലനം നല്‍കും. ഷൂട്ടിങ് ക്ലബ് രൂപികരിച്ച് പ്രവര്‍ത്തനം തുടരാന്‍ പൊലീസ് അക്കാദമി നിയമങ്ങളില്‍ ഭേദഗതി വരുത്തി.
നാഷനല്‍ ഗെയിംസിന്റെ ഭാഗമായി രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ നിര്‍മിച്ചതാണ് ഷൂട്ടിങ് റേഞ്ച്. എട്ടു കോടി രൂപയാണ് ചെലവിട്ടത്. ഷൂട്ടിങ് റേഞ്ച് പൊളിക്കാന്‍ പൊലീസ് അക്കാദമി അധികൃതര്‍ നീക്കം നടത്തിയിരുന്നു. പക്ഷേ, ഇതു സംരക്ഷിക്കാന്‍ ഇടപെടണമെന്ന പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. അങ്ങനെയാണ്, ഷൂട്ടിങ് റേഞ്ച് ഒരു ക്ലബായി രൂപികരിച്ച് പ്രവര്‍ത്തനം തുടരാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. പതിനായിരം രൂപ വാര്‍ഷിക ഫീസും 250 രൂപ പ്രതിദിന ഫീസും നല്‍കണം.. ഇന്റലിജന്‍സിന്റെ അന്വേഷണത്തില്‍ കുഴപ്പക്കാരല്ലെന്ന് കണ്ടാല്‍ പൊതുജനങ്ങള്‍ക്കും ഈ ക്ലബ്ബിൽ അംഗത്വം കിട്ടും.
ഷൂട്ടിങ് റേഞ്ച് നശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം മനോരമ ന്യൂസ് പലതവണ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പൊലീസ് അക്കാദമി മുന്‍ ഡയറക്ടര്‍ അലക്സാണ്ടര്‍ ജേക്കബ് ഷൂട്ടിങ് റേഞ്ച് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നേരത്തെ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. ഏറെനാള്‍ നീണ്ട ഇടപെടലുകള്‍ക്കു ശേഷമാണ് ഷൂട്ടിങ് റേഞ്ചിന് വീണ്ടും ജീവന്‍ വയ്ക്കുന്നത്.