കുട്ടനാട്ടിന്റെ കുസൃതി കുട്ടിക്ക് കുട്ടാപ്രിയെന്ന് പേരിട്ടു. 65മത് നെഹ്റു ട്രോഫി ജലോൽസവത്തിന്റെ ഭാഗ്യചിഹ്നമാണ് ഓലത്തോണി തുഴയും കുട്ടനാടൻ കൊഞ്ച് അഥവാ കുട്ടാപ്രി. കൊഞ്ച് തുഴക്കാരനായപ്പോൾ മൽസരത്തിൽ വന്ന പേരെല്ലാം ക മയമായിരുന്നു. കുഞ്ചൻ, കൊഞ്ചുണ്ണി, കൊഞ്ചങ്കിൾ , കൊഞ്ചുസ്, കോവാലൻ, കുഞ്ചുക്കുട്ടൻ അങ്ങിനെ പോകുന്നു പേരുകൾ.
പക്ഷേ വിധികർത്താക്കൾക്ക് അധികം സമയമെടുക്കേണ്ടി വന്നില്ല. കുട്ടനാടിന് പറ്റിയ ഓമനത്തമുള്ള പേരായി കുട്ടാപ്രിയെ തിരഞ്ഞെടുക്കുകയായിരുന്നു. പ്ലസ് ടു വരെയുള്ള 270 കുട്ടികളിൽ നിന്ന് ചെറുകുന്നം എസ്.എൻ സെൻട്രൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി നവൻ എസ് രാജാണ് വിജയിയായത്. സ്വർണനാണയമാണ് സമ്മാനം. അടുത്ത മാസം നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയെ ഇനി മുന്നിൽ നിന്ന് നയിക്കുന്നത് കുട്ടാപ്രിയായിരിക്കും.