കായൽ കാറ്റേറ്റ് വിശ്രമിക്കാൻ വൈക്കത്ത് ബീച്ചൊരുങ്ങി. ബോട്ടുജെട്ടിയോട് ചേർന്ന് വേമ്പനാട്ട് കായലോരത്ത് ഏഴേക്കർ സ്ഥലത്താണ് കോട്ടയം ജില്ലയിലെ ഏക കായലോര ബീച്ച് തയ്യാറായിരിക്കുന്നത്.
കായൽ സൗന്ദര്യം ആവോളം ആസ്വദിക്കാൻ ഇനി നേരെ വൈക്കത്തേയ്ക്ക് വരാം. വഴിയോര ശില്പങ്ങളും ടൈൽ പാകിയ നടപ്പാതയും ഇരിപ്പിടങ്ങളും കായൽ കാറ്റിനൊപ്പം ഒഴുകിയെത്തുന്ന എഫ് എം റേഡിയോ സംഗീതവും . ആരെയും മോഹിപ്പിക്കുന്ന അസ്തമയഭംഗി.
ഇരുൾ പരന്ന കായലിൽ പ്രതിബിംബിക്കുന്ന ലൈറ്റുകളുടെ മനോഹാരിത എവരുടെയും മനംനിറയ്ക്കും. സന്ദർശകരുടെ തിരക്ക് ബീച്ചിന്റെ ടൂറിസം സാധ്യതകൾ വർധിപ്പിച്ചിരിക്കുകയാണ്.
ഒരു പതിറ്റാണ്ടു മുമ്പാണ് കായൽ നികത്തി നഗരസഭ ബീച്ച് നിർമാണം തുടങ്ങിയത്. എന്നാൽ പിന്നീട് വന്ന ഭരണസമിതകളുടെ കാഴ്ചടപ്പാടില്ലായ്മ കാരണം പണിമുടങ്ങി പ്രദേശം കാടുപിടിച്ചു. മുടങ്ങിക്കിടന്ന സൗന്ദര്യവൽക്കരണം മാസങ്ങൾക്ക് മുമ്പ് വീണ്ടും നഗരസഭ തുടങ്ങി. നഗരസഭയുടെ 65 ലക്ഷം രൂപ ഉൾപ്പെടെ ഒരു കോടിരൂപയാണ് ചെലവായത്.
പതിനഞ്ച് ലക്ഷം മുടക്കി ലളിതകലാ അക്കാദമി ഒരുക്കിയ 10 ശില്പങ്ങളടങ്ങിയ സത്യാഗ്രഹ സ്മൃതി ശില് പോദ്യാനമാണ് ബീച്ചിന്റെ ശ്രദ്ധേയമായ വഴിയോര കാഴ്ച. 400 മീറ്ററോളം കായലോരം നടപ്പാതയ്ക്കായി ടൈൽ പാകിയിരിക്കുന്നു. , 30 ചാരു ബഞ്ചുകളും ഗ്രാനൈറ്റിൽ തീർത്ത പതിനഞ്ച് ഇരിപ്പിടവുമാണ് കായൽ അനുഭവത്തിനായി ഒരുക്കിയിരിക്കുന്നത്. ചലചിത്ര വികസന കോർപ്പറേഷന്റെ രണ്ട് മൾട്ടിപ്ലക്സ് തിയേറ്ററുകളും താമസിയാതെ ഉയരും. ഇതിനൊപ്പം മൂന്ന് ഏക്കറോളം സ്ഥലത്ത് സിന്തറ്റിക് ട്രാക്കുൾപ്പടെയുള്ള സ്റ്റേഡിയവും പദ്ധതിയിലുണ്ട്. സുരക്ഷയുടെ ഭാഗമായി ബീച്ച് പൂർണമായും സിസിടിവി നിരീക്ഷണത്തിലാണ്.