ഇടുക്കിയില്‍ ചുഴലിക്കാറ്റ് കനത്ത നാശംവിതച്ച തൊടുപുഴ താലൂക്കിലെ കർഷകർ ആശങ്കയിൽ. കാറ്റിൽ നശിച്ച കാർഷിക വിളകളുടെ കണക്കെടുപ്പ് കൃഷി വകുപ്പ് ഇനിയും പൂർത്തിയാക്കിയില്ല. തേക്ക്,ആഞ്ഞിലി ഉൾപ്പെടെയുള്ള വൻമരങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ടെന്നുമാണ് തീരുമാനം.
ഇക്കഴിഞ്ഞ 19 നാണ് തൊടുപുഴ താലൂക്കിലെ അഞ്ചു വില്ലേജുകളിൽ ചുഴലിക്കാറ്റ് നാശംവിതച്ചത്. 24 വീടുകൾ തകർന്നതിനു പുറമെ 25000 റബർ മരങ്ങൾ. 500 ജാതി, 17000 വാഴയും നശിച്ചു. നൂറ് ഹെക്ടറിലെ കൃഷി നശിച്ചപ്പോൾ ഒന്നരക്കോടി രൂപയുടെ നഷ്ടം മാത്രമാണ് കൃഷിവകുപ്പ് കണകാക്കിയിട്ടുള്ളത്. കാർഷിക വിളകൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചെങ്കിലും തേക്ക്, ആഞ്ഞിലി ഉൾപ്പെടെയുള്ള വൻമരങ്ങൾക്ക് ചില്ലിക്കാശ് ലഭിക്കില്ല. പതിറ്റാണ്ടുകൾ പഴക്കമുള്ള മുന്നൂറിലേറെ വൻമരങ്ങളാണ് കാറ്റിൽ നിലംപൊത്തിയത്. റവന്യൂ, കൃഷി വകുപ്പുകൾ നഷ്ടകണക്കിൽ വൻമരങ്ങൾ ഉൾപ്പെടുതാത്തത് കർഷകർക്ക് തിരിച്ചടിയാകും. അതേസമയം നാശനഷ്ടത്തിന്റെ കണക്കെടുപ്പ് റവന്യൂവകുപ്പ് പൂർത്തിയാക്കി.
വീട് തകർന്നവർക്കുള്ള നഷടപരിഹാരതുക രണ്ടാഴ്ച്ചക്കകം റവന്യൂ വകുപ്പ് വിതരണം ചെയ്യും. ആകെ 35ലക്ഷം രൂപ മാത്രമാണ് ജില്ലാ ഭരണകൂടത്തിന്റെ കൈവശമുള്ളത് കൂടുതൽ തുക സർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം കൃഷിവകുപ്പിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുന്നതിന് കർഷകർ കാത്തിരിക്കേണ്ടിവരും. വൻമരങ്ങൾക്കുൾപ്പെടെ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായി സർക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് കർഷകർ.