മറയൂരിന് പിന്നാലെ കുമളി മുല്ലയാറിലും വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷം. ജനവാസമേഖലയിലെത്തുന്ന കാട്ടാനകൾ ഉൾപ്പെടെയുള്ളവ ഏക്കർ കണക്കിന് കൃഷിയും വീടുകളും തകർത്തു. ആക്രമണം തുടർച്ചയായിട്ടും തിരിഞ്ഞുനോക്കാത്ത വനംവകുപ്പിന്റെ നടപടിക്കെതിരെ നാട്ടുകാർ സമരം ആരംഭിച്ചു.
പെരിയാർ ടൈഗർ റിസർവിനോട് ചേർന്ന് കിടക്കുന്ന മുല്ലയാർ എസ്റ്റേറ്റിലാണ് വന്യമൃഗശല്യം രൂക്ഷമായത്. എൺപതിയഞ്ച് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് കാട്ടുപോത്തിന്റെ സാന്നിധ്യം സ്ഥിരമായുണ്ട്. കഴിഞ്ഞ ദിവസം ഒറ്റയാനും ജനവാസമേഖലയിലെത്തി. ഒരാഴ്ച്ചക്കിടെ അഞ്ച് ഏക്കറിലെ ഏലം കൃഷി വന്യമൃഗങ്ങൾ നശിപ്പിച്ചു. വൈകിട്ട് അഞ്ച് മണിയോടെ കാടിറങ്ങുന്ന വന്യമൃഗങ്ങൾ രാവിലെ വരെ സ്ഥലത്ത് തമ്പടിക്കും. സ്കൂൾ വിദ്യാർഥികളേയും തോട്ടത്തിൽ ജോലിക്കെത്തുന്നവരെയും വിരട്ടിയോടിക്കുക പതിവാണ്. രാത്രിയിൽ വീടിനു നേരെയാണ് ആക്രമണം. പതിനഞ്ചിലേറെ വീടുകൾ ഭാഗികമായി തകർന്നു. കഴിഞ്ഞ ഒരുവർഷമായി പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണ്. ഇത് പ്രതിരോധിക്കാൻ വനംവകുപ്പ് നടപടിയൊന്നും സ്വീകരിച്ചില്ല.
വന്യമൃഗങ്ങളെ തുരത്താൻ കിടങ്ങും സൗരോർജ വേലികളും സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പിലായില്ല. ഇതോടെ നാട്ടുകാർ പെരിയാർ കടുവ സങ്കേതത്തിലെ വനംവകുപ്പ് ഓഫിസിലേക്ക് മാർച്ച് നടത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാൻ നടപടിയില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് ജനകീയ സമരസമിതിയുടെ തീരുമാനം.