ഇടുക്കി കുമളി ഒട്ടകത്തലമേട്ടിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച വ്യവസായ കേന്ദ്രവും വാച്ച് ടവറും കാടുകയറി നശിക്കുന്നു. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ പിടിച്ചെടുത്ത സാമൂഹ്യവിരുദ്ധർ സ്ഥലത്ത് കഞ്ചാവ് ചെടികൾ ഉൾപ്പെടെ നട്ടുവളർത്തി. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസിനെ നിയോഗിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും നടപ്പിലായില്ല.
കുമളിയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് ഒട്ടകത്തലമേട്. തേക്കടിയിലെത്തുന്ന ഭൂരിഭാഗം സഞ്ചാരികളും ഈ കുന്നിൻമുകളിൽ എത്താറുണ്ട്. തേക്കടി തടാകത്തിന്റെ വിദൂരദൃശ്യവും കോടമഞ്ഞും കാറ്റും ഇവിടെ നിന്ന് ആസ്വദിക്കാം. സഞ്ചാരികൾക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ പഞ്ചായത്ത് വ്യവസായ കേന്ദ്രവും വാച്ച് ടവറും സ്ഥാപിച്ചത്. മൂന്ന് ഘട്ടമായി പൂർത്തിയാക്കിയ പദ്ധതിക്ക് അൻപത് ലക്ഷത്തിലേറെ രൂപ ചെലവഴിച്ചു. അഞ്ച് മുറികൾ, അടുക്കള, ഓഡിറ്റോറിയം, ശുചിമുറി ഉൾപ്പെടുന്നതാണ് കെട്ടിടം. ജില്ലാ പഞ്ചായത്തിന്റെ ഈ പദ്ധതിക്കൊണ്ട് പ്രയോജനമുണ്ടായത് സാമൂഹ്യവിരുദ്ധർക്കാണ്. കാട്കയറി കിടക്കുന്ന പ്രദേശം മദ്യപിക്കാനും കഞ്ചാവ് കൈമാറാനും പറ്റിയ സങ്കേതമായി. കെട്ടിടത്തിനോട് ചേർന്ന് കഞ്ചാവ് കൃഷി നടത്താനും ചിലർ പദ്ധതിയിട്ടു. അത് കഴിഞ്ഞ ദിവസം എക്സൈസ് കണ്ടെത്തി തടഞ്ഞു.
കെട്ടിടത്തിന്റെ ജനൽചില്ലുകളെല്ലാം അടിച്ചുതകർത്ത നിലയിലാണ്. സഞ്ചാരികളെ ഭീഷണിപ്പെടുത്തി പണം തട്ടാനും പലതവണ ശ്രമമുണ്ടായി. ഇതോടെയാണ് സ്ഥലത്ത് പൊലീസ് കാവൽ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടത്. ജില്ലാ പഞ്ചായത്ത് അവഗണന തുടരുകയാണെങ്കിൽ കെട്ടിടം മറ്റേതെങ്കിലും വകുപ്പ ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.