നെടുങ്കണ്ടം ടൗണിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ പഞ്ചായത്ത് നടപടി തുടങ്ങി. റോഡിലേക്ക് ഇറക്കി സ്ഥാപിച്ചിരന്ന ഷെഡുകളു പരസ്യ ബോർഡുകളും നീക്കം ചെയ്തു. പഞ്ചായത്തിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്തെത്തി. നെടുങ്കണ്ടം ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് പഞ്ചായത്തിന്റെ നടപടി.
ഫുട്പാത്തും റോഡും കയ്യേറി നൂറിലേറെ വ്യാപാര സ്ഥാപനങ്ങളാണ് താത്കാലി ഷെഡുകൾ സ്ഥാപിച്ചിട്ടുള്ളത്. കാൽനടയാത്രപോലും അസാധ്യമാക്കി പരസ്യബോർഡുകളും റോഡിൽ നിരന്നു. അപകടങ്ങൾ തുടർച്ചയായതോടെയാണ് അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചത്. കയ്യേറ്റങ്ങൾ സ്വയം പൊളിച്ചുനീക്കാൻ പഞ്ചായത്ത് വ്യാപാരികൾക്ക് അവസരം നൽകി. ഇതിന് തയ്യാറാകാതിരുന്നതോടെയാണ് പഞ്ചായത്ത് കർശന നടപടിയിലേക്ക് നീങ്ങിയത്. പഞ്ചായത്ത് ഓഫിസിന് മുന്നിലെ കയ്യേറ്റങൾ തന്നെ ആദ്യം ഒഴിപ്പിച്ചു. ഇതോടെ വ്യാപാരികൾ പ്രതിഷേധവുമായെത്തി.
തുടർന്ന് സർവക്ഷിയോഗം വിളിച്ചുചേർത്തു. കടകളിലേക്ക് മഴവെള്ളം കയറുന്നത് തടയാൻ നടപടിവേണമെന്നുൾപ്പെടെയുള്ള നിർദേശങ്ങൾ വ്യാപാരികൾ മുന്നോട്ടുവെച്ചു. ഒഴിപ്പിക്കൽ നടപടികൾക്ക് ശേഷം ഇത് പരിഗണിക്കാമെന്ന നിലപാടിലാണ് പഞ്ചായത്ത്. രണ്ട് ദിവസത്തിനകം ടൗണിലെ മുഴുവൻ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനാണ് തീരുമാനം.