തൃശൂർ മണ്ണുത്തി വടക്കഞ്ചേരി ദേശീയപാത നിർമാണത്തിലെ അപാകതകള്‍ ഉടൻ പരിഹരിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അപകട സൂചനയുള്ള ബോര്‍ഡുകള്‍ അടിയന്തിരമായി സ്ഥാപിക്കണം. അഭിഭാഷക കമ്മീഷൻ നൽകിയ റിപ്പോർട്ട് കണക്കിലെടുത്താണ് ഹൈക്കോടതി ഇടപെടല്‍.
മണ്ണുത്തി.വടക്കുംഞ്ചേരി ദേശീയപാതയിൽ അപകടങ്ങൾ തുടര്‍ക്കഥയായെന്ന് കാട്ടി ഡി.സി.സി ജനറല്‍ സെക്രട്ടറി ഷാജി ജെ കോടങ്കണ്ടത്ത് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. റോഡിന്റെ അവസ്ഥ പരിശോധിക്കാന്‍ ഹൈക്കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചിരുന്നു.
29 കിലോമീറ്റര്‍ ദൂരമുള്ള പാതയിൽ പലയിടത്തും അപകട സൂചനയുള്ള ബോർഡുകൾ സ്ഥാപിച്ചിട്ടില്ലെന്ന് കമ്മിഷന്‍ കണ്ടെത്തിയിരുന്നു. മാത്രവുമല്ല, വഴിയരികിലെ കാനകള്‍ മൂടിയിട്ടില്ല. റോഡ് പല വലിപ്പത്തിലാണ് നിർമിച്ചത്. വെള്ളം ഒഴുകിപോകാന്‍ ഇടമില്ല. പരിസരത്തെ വീടുകളില്‍ വെള്ളംക്കയറുന്നു. കാല്‍നടയാത്രക്കാരെ തീരെ പരിഗണിക്കാത്ത രീതിയിലാണ് റോഡു നിര്‍മാണമെന്നും ഇതു പരിഹരിക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.
അടിപ്പാതകൾ നിർമിക്കുന്ന സ്ഥലങ്ങളിൽ സുരക്ഷാ ബോർഡുകൾ വേണം. തിരക്കേറിയ ജംക്്ഷനുകളിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ ജാഗ്രത വേണം. ഇതിനായി തൃശ്ശൂർ, പാലക്കാട് പോലീസ് മേധാവികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.