മറയൂരിൽ ജനവാസ മേഖലയിൽ ഭീതിവിതയ്ക്കുന്ന കാട്ടാനകളെ തുരത്താൻ വനംവകുപ്പ് നടപടി തുടങ്ങി. തമിഴ്നാട്ടിലെ കുമ്കിയാനകളെ എത്തിച്ച് കാട്ടാനയെ തുരത്താനുള്ള നീക്കം ആദ്യ ദിനം പരാജയപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെ ഒറ്റയാനെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമവും ഫലം കണ്ടില്ല.
ശല്യക്കാരായ കാട്ടാനകളെ തുരത്താൻ തമിഴ്നാട്ടിൽ നിന്നെത്തിച്ച കുമ്കി ആനകളെയാണ് വനം വകുപ്പ് ആദ്യം രംഗത്തിറക്കിയത്. രാവിലെ എട്ട് മണിക്ക് ഒറ്റയാന്റെ സാന്നിധ്യമറിയിച്ച പടമ്പിയിലേക്കാണ് കുമ്കിയാനയെ എത്തിച്ചത്. നാടൊന്നടങ്കം ആനയെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും അനുഗമിച്ചു. വനാതിർത്തികളിലെ പാറകെട്ടുകളിലും വൻമരങ്ങൾക്ക് മുകളിലും കാട്ടാനയെ തുരത്തുന്ന കാഴ്‌ചകാണാൻ ജനം ഇടം പിടിച്ചു. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ് പക്ഷെ ഫലംകണ്ടില്ല. സാന്നിധ്യമറിയിച്ച ശേഷം കുമ്കിയാനയെ ദൗത്യത്തിൽ നിന്ന് പിൻവലിച്ചു. പിന്നീട് നാട്ടുകാരാണ് ആനയെ തുരത്താൻ രംഗത്തിറങ്ങിയത്.
പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ഒറ്റയാനെ കുണ്ടകാട് മേഖലയിൽ എത്തിച്ചു. എന്നാൽ വനത്തിലേക്ക് മടങ്ങാൻ തയാറാകാതിരുന്ന ഒറ്റയാൻ വന്ന വഴി തന്നെ മടങ്ങി. ഇതോടെ എട്ട് മണിക്കൂർ നീണ്ട ദൗത്യം വനം വകുപ്പ് അവസാനിപ്പിച്ചു. പന്ത്രണ്ട് ആനകളെ കഴിഞ്ഞ ദിവസം വനംവകുപ്പും നാട്ടുകാരും ചേർന്ന് കാട്ടിലേക്ക് തുരത്തിയിരുന്നു. വരും ദിവസങ്ങളിലും കാട്ടാനകളെ തുരത്താനുള്ള വനംവകുപ്പിന്റെ നടപടികൾ തുടരും. തമിഴ്നാട്ടിൽ നിന്നെത്തിച്ച കുമ്കിയാനങ്ങളിൽ ഒന്നിനെ രോഗബാധയെ തുടർന്ന് ദൗത്യത്തിൽ പങ്കെടുപ്പിച്ചില്ല.