തിരുവല്ല തുകലശ്ശേരി ഇന്ത്യൻ ഓവർസീസ്ബാങ്ക് ശാഖയിൽ കവര്‍ച്ച നടന്നിട്ട് ആറുമാസമായിട്ടും പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. ഇരുപത്തിയേഴ് ലക്ഷം രൂപ കവര്‍ച്ചചെയ്യപ്പെട്ട കേസില്‍ അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ടെന്നാണ് പൊലീസ് വിശദ്ദീകരണം. ബാങ്കിലെ ജീവനക്കാരുടെ സഹായത്തോടെയാണോ മോഷണം നടന്നതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
2016 ഡിസംബർ 26 ന് രാവിലെയാണ് തിരുവല്ല തുകലശ്ശേരി ഇന്ത്യന്‍ ഓവര്‍സീസ്ബാങ്കിലെ കവര്‍ച്ച പുറംലോകമറിയുന്നത്. ക്രിസ്മസ് അവധിക്കുശേഷം ജോലിക്കാര്‍ ബാങ്കിലെത്തിയപ്പോഴാണ് ഇരുപത്തിയേഴ് ലക്ഷം രൂപ ലോക്കറില്‍നിന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. പതിനാറ് ലക്ഷത്തിന്‍റെ പുതിയ നോട്ടും പതിനൊന്ന് ലക്ഷത്തിന്‍റെ പഴയ നോട്ടുകളുമാണ് ലോക്കറില്‍ ഉണ്ടായിരുന്നത്. ബാങ്കിനു പുറകിലെ ജനല്‍ കമ്പി അറുത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ , ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്തായിരുന്നു കവര്‍ച്ച നടത്തിയത്. പത്തനംതിട്ട ജില്ലാ പൊലീസ്മേധാവിയുള്‍പ്പടെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു.
ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ഫോണ് ടവര്‍ ലോക്കേഷനുകളുമടക്കം പൊലീസ് അദ്യഘട്ടത്തില്‍ വിശദമായി പരിശോധിച്ചിരുന്നു. പക്ഷേ തുമ്പൊന്നും ലഭിച്ചില്ല. തിരുവല്ല സിഐയ്ക്കായിരുന്നു അന്വേഷണ ചുമതല. ബാങ്കിലെ സി.സി.ടി.വി ക്യാമറയുടെ ഹാര്‍ഡ് ഡിസ്ക് നഷ്ടപ്പെട്ടതും പണമിരുന്ന ലോക്കര്‍ മാത്രം തുറന്നതിനും പിന്നില്‍ ജീവനക്കാരുടെ പങ്കുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ബാങ്കിനു സമീപം ഹിന്ദി സംസാരിക്കുന്ന മുഖംമൂടിധാരികളെ കണ്ടതായി പൊലീസിനു മൊഴി ലഭിച്ചിരുന്നു. പ്രദേശവാസികളെ ചോദ്യംചെയ്തെങ്കിലും കാര്യമായ വിവരമൊന്നും ലഭിച്ചില്ല. പഴയനോട്ടുകളുടെ ഇടപാടുകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന കേസുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനാല്‍ കേസ് ക്രൈംബ്രാഞ്ചിനു കൈമാറുമെന്നും സൂചയുണ്ട്.