കോട്ടയം ബിസിഎം. കോളജിൽ കുട്ടികൾക്ക് ഭക്ഷണമായി നൽകിയത് പഴങ്കഞ്ഞി. ജങ്ക് ഫുഡുകൾക്കെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായിട്ടാണ് വിദ്യാർഥികളുടെ സഹകരണത്തോടെ കോളജിലെ ചരിത്രവിഭാഗം പരമ്പരാഗത രീതിയിൽ പഴങ്കഞ്ഞിയും കറികളും തയ്യാറാക്കി നൽകിയത്. നാടൻവിഭവത്തിന്റെ രുചി ആദ്യമായറിഞ്ഞ വിദ്യാർഥിനികളും ഭക്ഷണം ഏറെ ആസ്വദിച്ചു.
പെൺപടയുടെ പൊന്നാപുരം കോട്ടയായ ബിസിഎം കോളജിൽ ഇനി പഴങ്കഞ്ഞി കുടിച്ചിട്ടില്ല എന്ന് ആരും പറയില്ല. മൺപാത്രത്തിലെടുത്ത പഴങ്കഞ്ഞിയിൽ നല്ല കട്ടിമോരൊഴിച്ച് അതിൽ കാന്താരിമുളകും അമ്പഴങ്ങയും ചമ്മന്തിയും ചുട്ട പപ്പടവും ചേർത്ത് വിദ്യാർഥിനികൾ ഒരു പിടി പിടിച്ചു. അധ്യാപകർ മാറി മാറി ഗുണഗണങ്ങൾ വിവരിച്ചു. ഇതോടെ കോളജ് ഫ്ളാറ്റ്. പിന്നെയും സംശയമുളളവർക്ക് വേണ്ടി കഞ്ഞികുടിച്ച് പ്രിൻസിപ്പലും സഹ അധ്യാപകരും ചേർന്ന് പരിപാടി അങ്ങ് ഉദ്ഘാടനം ചെയ്തു.ഒരു പക്ഷെ ഭക്ഷണം കഴിക്കുമ്പോൾ കയ്യടി കിട്ടിയ അനുഭവം ഇവരെപ്പോലെ ലോകത്താർക്കുമുണ്ടാകില്ല.
ഇനി പെൺപടയുടെ ഊഴം. കാത്തുനിന്ന കുട്ടികൾ കഞ്ഞിപ്പാത്രത്തിലേയ്ക്ക് ഊളിയിട്ടു. പാത്രം കിട്ടാത്തവർ കൂട്ടുകാർക്ക് കൊരിക്കൊടുത്തു മാതൃകയായി. മരച്ചുവട്ടിലും വരാന്തയിലുമെല്ലാം പഴങ്കഞ്ഞി കൂട്ടായ്മകൾ. സന്തോഷം കൂടിപ്പോയതുകൊണ്ട് പഴങ്കഞ്ഞി ചൂടുവേണമെന്ന് പറഞ്ഞവർ വരയുണ്ട്. ഇതിനിടയിൽ പ്രിൻസിപ്പൽ നേരിട്ടെത്തി കുട്ടികളെ കഞ്ഞികുടുപ്പിച്ചു.ആക പഴങ്കഞ്ഞി മയം. കിട്ടാത്തവരെ കൂടുതൽ കൊതിപ്പിച്ച് കിട്ടിയവരുടെ ഡയലോഗുകൾ. ഒടുവിൽ കൊതി സഹിക്കാൻ വയ്യാതെ ഞങ്ങളും ഇരുന്നു. മുമ്പെങ്ങും കണ്ടിട്ടില്ലാത്തപോലെ പഴങ്കഞ്ഞി കുടിച്ചു,