ഇടുക്കിയില്‍ ചുഴലിക്കാറ്റിലും മഴയിലും രണ്ട് കോടിരൂപയുടെ നാശനാഷ്ടം. അഞ്ച് വില്ലേജുകളില്‍ കൃഷി നാശമുണ്ടായി. 24 വീടുകളും തകര്‍ന്നു. പ്രാഥമിക റിപ്പോര്‍ട്ട് തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചു.
ബുധനാഴ്ച രാവിലെ ഒന്‍പതരയോടെയാണ് തൊടുപുഴ താലൂക്കിലെ അഞ്ച് വില്ലേജുകളില്‍ ചുഴലിക്കാറ്റ് താണ്ഡവമാടിയത്. കോടിക്കുളം, കരിമണ്ണൂര്‍ വില്ലേജുകളിലാണ് കാറ്റ് കനത്തനാശം വിതച്ചത്. കോടിക്കുളം വില്ലേജില്‍ 14 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ആലുംതറയില്‍ അലിയാറിന്റെ വീടാണ് മരങ്ങള്‍ കടപുഴകിവീണ് തകര്‍ന്നത്. ഇതേ വില്ലേജിലെ 22 പേരുടെ കൃഷിയും നശിച്ചു. കാരിക്കോട്, കുമാരമംഗലം വില്ലേജുകളില്‍ നാല് വീതം വീടുകളാണ് ഭാഗികമായി തകര്‍ന്നത്. കരിമണ്ണൂരില്‍ ഒന്‍പതിടങ്ങളില്‍ കൃഷി നാശമുണ്ടായി.
തൊടുപുഴ തഹസില്‍ദാര്‍ ഷൈജു ജേക്കബിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ചാണ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയത്. കൃഷിനാശത്തിന്റെ വ്യാപ്തി തിട്ടപ്പെടുത്തിയിട്ടില്ല. കോടിക്കുളം മേഖലയില്‍ റബ്ബർ, വാഴ, ജാതി കൃഷി പൂര്‍ണമായും നശിച്ചു. വര്‍ഷങ്ങളുടെ അധ്വാനമാണ് നിമിഷം നേരംകൊണ്ട് തകര്‍ന്നടിഞ്ഞത്. ഉചിതമായ നഷ്ടപരിഹാരം ലഭിക്കുമെന്ന കാര്യത്തിലും കര്‍ഷകര്‍ക്ക് ആശങ്കയുണ്ട്. ഭൂരിഭാഗം വൈദ്യുതി പോസ്റ്റുകളും നിലംപൊത്തിയതിനാൽ മിക്ക പ്രദേശങ്ങളും ഇരുട്ടിലാണ്.