ആരോഗ്യരംഗത്ത് പിന്നാക്കം നിൽക്കുന്ന ഇടമലക്കുടിയിൽ സർക്കാർ ആശുപത്രിയുടെ നിർമാണം ആരംഭിച്ചു. ആധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രിയുടെ നിർമാണം ഒരുവർഷത്തിനകം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഒരു മെഡിക്കൽ ഓഫിസർ ഉൾപ്പെടെ എട്ട് ജീവനക്കാരും ആശുപത്രിയിലുണ്ടാകും. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് ഇടമലക്കുടികാരുടെ ചിരകാല സ്വപ്നം യാഥാർഥ്യമാകുന്നത്.
ഇരുളകലാതെ ഇടമലക്കുടിയെന്ന മനോരമ ന്യൂസ് പരമ്പരയാണ് അവഗണിക്കപ്പെട്ട ജനതയുടെ സങ്കടങ്ങൾ പുറംലോകവുമായി പങ്കുവെച്ചത്. തുടർച്ചയായ ശിശുമരണങ്ങൾ ഇടമലക്കുടിയിലെ ആരോഗ്യരംഗത്തിന്റെ ദുരവസ്ഥ തുറന്നുകാട്ടി. രോഗം കലശലായാൽ രോഗിയെ കാട്ടുവള്ളികളിൽ ചുമന്ന് നാൽപത് കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചുവേണം ആശുപത്രിയിലെത്തിക്കാൻ. ഈ ദുരിതയാത്രയും കഴിഞ്ഞ് ജീവിതത്തിലേക്ക് മടങ്ങിയവർ വിരളം. മനോരമ ന്യൂസ് വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് ആരോഗ്യമന്ത്രി ഇടമലക്കുടിയിൽ ആശുപത്രി സ്ഥാപിക്കുമെന്ന് ഫെബ്രുവരിയിൽ പ്രഖ്യാപിച്ചു. ഒരു കോടി 28ലക്ഷം രൂപ ചെലവിട്ടാണ് ആശുപത്രി യാഥാർഥ്യമാക്കുന്നത്.
26 കുടികൾക്കായി സൊസൈറ്റിക്കുടിയിൽ ആരോഗ്യവകുപ്പിന്റെ ഒരു സബ്സെന്റർ മാത്രമാണ് നിലവിലുള്ളത്. ആശുപത്രി വരുന്നത് ഇടമലക്കുടിയുടെ സമഗ്രവികസനത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.