തൊടുപുഴയ്ക്ക് സമീപം കരിമണ്ണൂർ, വണ്ണപ്പുറം മേഖലയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടം. 300ഏക്കറിലെ കൃഷി നശിച്ചതിനുപുറമെ അൻപതിലേറെ വീടുകളും തകർന്നു. വൻമരങ്ങൾ കടപുഴകി വീണ് റോഡ് ഗതാഗതവും വൈദ്യുതി ബന്ധവും പൂർണമായും സ്തംഭിച്ചു.
രണ്ടാഴ്ച്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇടുക്കിയിൽ മഴ ശക്തമായത്. മഴയ്്ക്കിടയിൽ ഇടിമിന്നലിന്റെ അകമ്പടിയോടെ രാവിലെ ഒൻപതരയ്ക്കാണ് ചുഴലികാറ്റ് ആഞ്ഞടിച്ചത്. വണ്ണപ്പുറം, കരിമണ്ണൂർ, പുറപ്പുഴ, കുമാരമംഗലം, നാഗപ്പുഴ ഉൾപ്പെടെ പതിനഞ്ച് കിലോമീറ്റർ ചുറ്റളവിൽ കാറ്റ് കനത്ത നാശം വിതച്ചു.
തേക്ക്, ആഞ്ഞിലി ഉൾപ്പെടു നൂറിലേറെ വൻമരങ്ങളാണ് കാറ്റിൽ കടപുഴകിവീണത്. ഇതിൽ നിരവധി വീടുകളും തകർന്നു. പലരും അത്ഭുകരമായാണ് രക്ഷപ്പെട്ടത്. തെങ്ങ്, കമുക്, റബ്ബർ, വാഴ കൃഷിയെല്ലാം നാമാവശേഷമായി.
വണ്ണപ്പുറം, കരിമണ്ണൂർ റോഡുകളിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മുന്നൂറിലേറെ വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണതോടെ പ്രദേശത്തെ വൈദ്യുതി ടെലിഫോൺ ബന്ധവും താറുമാറായി. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ റോഡിലേക്ക് വീണ മരങ്ങൾ മുറിച്ചുമാറ്റി. തൊടുപുഴ തഹസിൽദാറിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സ്ഥലതെത്തി. നാശനഷ്ടത്തെകുറിച്ചുള്ള വിശദമായ റിപ്പോർട്ട് ഇന്ന് കലക്ടർക്ക് സമർപ്പിക്കും.