തൃശൂർ ∙ തലയിൽ രക്തം കട്ടപിടിച്ചു ഗുരുതരാവസ്ഥയിലെത്തിയ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ കാക്കാൻ കയ്യിലുള്ളത് 45 മിനിറ്റ്. താണ്ടേണ്ടത് പേരാമംഗലത്തുനിന്നു കൊച്ചി അമൃത ആശുപത്രി വരെയുള്ള 80 കിലോമീറ്റർ ദൂരം. യാത്ര ചെയ്യേണ്ടത് ഏറ്റവും തിരക്കേറിയ സമയമായ വൈകിട്ട് ആറിന്. അസംഭവ്യമെന്നു വിളിക്കാവുന്ന ദൗത്യത്തിനു മുന്നിൽ ‘നോ’ പറയാൻ ആംബുലൻസ് ഡ്രൈവർ റെജിൽ തയാറായില്ല. ഒപ്പം പായാൻ പൊലീസും ‘നോ’ പറഞ്ഞില്ല. ഫലം, 45 മിനിറ്റിനുള്ളിൽ കൊച്ചിയിലെത്തിയ ആംബുലൻസിൽ കുഞ്ഞിന്റെ ജീവൻ ഭദ്രം. ട്രാഫിക് സിനിമ മോഡൽ യാത്ര സൃഷ്ടിച്ചതു ചരിത്രവും.
കേച്ചേരി മുണ്ടത്തിക്കോട് കൊട്ടിയാട്ടിൽ വിജിത്ത് – ജയശ്രീ ദമ്പതികളുടെ എട്ടുമാസം പ്രായമുള്ള മകൻ അനുരഞ്ജന്റെ ജീവനാണ് തലനാരിഴയ്ക്കു രക്ഷപ്പെടുത്താനായത്. അമ്മയുടെ കയ്യിലിരിക്കുമ്പോൾ തേങ്ങ തലയിൽ വീണാണ് കുഞ്ഞിനു ഗുരുതര പരുക്കേറ്റത്. തലച്ചോറിൽ രക്തസ്രാവമുണ്ടാവുകയും രക്തം കട്ടപിടിക്കുകയും ചെയ്തു.നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കൊച്ചി അമൃതയിലേക്കു മാറ്റാൻ നിർദേശിച്ചു. കുട്ടികളുടെ ഐസിയു സൗകര്യം ഉള്ള ആംബുലൻസിൽതന്നെ കൊച്ചിയിലേക്കു കൊണ്ടുപോകണമെന്നായിരുന്നു നിർദേശം. ഇത്തരം ആംബുലൻസുകൾ ജില്ലയിലില്ലെന്നു മനസിലായപ്പോൾ ഐസിയു സൗകര്യമുള്ള മറ്റു രണ്ട് ആംബുലൻസുകളെ വിളിച്ചു നോക്കി.
അസംഭവ്യമായ ദൗത്യം ആരും ഏറ്റെടുത്തില്ല. ഒടുവിൽ സി.എൻ.ബാലകൃഷ്ണൻ സപ്തതി സ്മാരക ആംബുലൻസ് സർവീസിൽ വിളിച്ചപ്പോൾ ഡ്രൈവർ ചിറ്റിശേരി മണിക്കപ്പറമ്പിൽ റെജിൽ ദൗത്യമേറ്റെടുത്തു. സപ്പോർട്ടിങ് സ്റ്റാഫ് ജിയോ ജോസ് കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു. കൺട്രോൾ റൂമിൽ വിളിച്ചു പൊലീസ് സഹായവുമഭ്യർഥിച്ചു. 15 മിനിറ്റിനുള്ളിൽ പേരാമംഗലം മുതൽ അമൃത വരെയുള്ള മുഴുവൻ റോഡുകളിലും ഗതാഗതം നിയന്ത്രിച്ച് ആംബുലൻസിനു പോകാൻ പൊലീസ് പാതയൊരുക്കി. പൈലറ്റ് ആയി പൊലീസ് ജീപ്പ് മുന്നിലും. 5.45നു പുറപ്പെട്ട ആംബുലൻസ് അമൃതയിലെത്തിയത് 6.30ന്. വളവുകളിലൊഴികെ വേഗം 100 കിലോമീറ്ററിനു മുകളിൽ. കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പരിശോധനാഫലങ്ങൾ ലഭിച്ചശേഷം ഇന്നു കുട്ടിയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയേക്കും.
കൂടുതൽ പ്രാദേശിക വാർത്തകൾ വായിക്കാം
Advertisement