സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും ജനവാസ മേഖലയിലും അക്കേഷ്യ യൂക്കാലിപ്റ്റസ് മരങ്ങള്‍ നട്ടുവളർത്തുന്നു. വനംവകുപ്പ് പാട്ടത്തിന് നല്‍കിയ ഭൂമിയില്‍ ഹിന്ദുസ്ഥാന ന്യൂസ് പ്രിന്റ് ലിമിറ്റഡാണ് ഇരുപതിനായിരം പുതിയ യൂക്കാലി തൈകള്‍ നടാൻ തീരുമാനിച്ചത്. തൈകള്‍ രഹസ്യമായി നടാനുള്ള നീക്കം നാട്ടുകാർ ഇടപ്പെട്ട് തടഞ്ഞു.
പേപ്പാറ അണക്കെട്ടിന് സമീപം അക്കേഷ്യമരങ്ങള്‍ നട്ടുവളര്‍ത്തിയത് കടുത്ത ജലക്ഷാമത്തിന് ഇടയാക്കിയെന്ന മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് സംസ്ഥാനത്ത് അക്കേഷ്യ, യൂക്കാലിപ്റ്റസ് മരങ്ങളുടെ കൃഷി സര്‍ക്കാര്‍ നിരോധിച്ചത്. എന്നാല്‍ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സര്‍ക്കാര്‍ ഉത്തരവിന് നല്‍കിയത് പുല്ലുവില. കുളമാവില്‍ ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് പുതുതായി നട്ടുവളർത്താൻ ഇരുപതിനായിരം യൂക്കാലി തൈകളാണെത്തിച്ചത്. ഇരുട്ടിന്റെ മറവില്‍ രണ്ട് ലോറികളായി എത്തിച്ച തൈകളിൽ അഞ്ഞൂറെണ്ണം പുലർച്ചെ തന്നെ നട്ടു. ശേഷിക്കുന്ന തൈകൾ നടാൻ ശ്രമിച്ചതോടെ നാട്ടുകാർ തടഞ്ഞു.
വ്യാവസായിക അടിസ്ഥാനത്തില്‍ െൈതകള്‍ നടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നാണ് എച്ച്എന്‍എലിന്റെ വിശദീകരണം. സർക്കാർ അനുമതി നൽകിയാലും തൈകൾ നടാൻ അനുവദിക്കില്ലെന്ന് കടുത്ത നിലപാടിലാണ് നാട്ടുകാർ.
വനംവകുപ്പ് മുപ്പത് വർഷത്തെ പാട്ടത്തിന് നൽകിയ 900ഏക്കറില്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി എച്ച്എന്‍എല്‍ അക്കേഷ്യ കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഒരുലക്ഷത്തിലേറെ അക്കേഷ്യ തൈകൾ പുതുതായി നട്ടു. ഇതിന് പുറമെയാണ് യൂക്കാലി നടാനുള്ള തീരുമാനം.