നെടുമ്പാശേരി ∙ ‘മികച്ച സുരക്ഷയ്ക്കു കൂടുതൽ കരുത്തുറ്റ പൊലീസ്’ എന്ന ലക്ഷ്യത്തോടെ ഇൻഡിഗോ വിമാനക്കമ്പനി രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലെ പൊലീസ് സ്റ്റേഷനുകളോടനുബന്ധിച്ചു ജിം സ്ഥാപിക്കുന്നു. ഇത്തരത്തിൽ രാജ്യത്തെ പതിനാറാമത്തെ കേന്ദ്രം കഴിഞ്ഞ ദിവസം നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ പ്രവർത്തനമാരംഭിച്ചു. സമയനിഷ്ഠയില്ലാതെ ജോലി ചെയ്യുന്നവരാണു പൊലീസ് സേനാംഗങ്ങൾ. വലിയ ഫീസ് നൽകി കൃത്യ സമയത്തു ജിമ്മിലോ മറ്റോ വ്യായാമത്തിനു പോകുക എന്നതു ദുഷ്കരമായതോടെയാണു പൊലീസ് സ്റ്റേഷനുകളോടനുബന്ധിച്ചു ജിം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനം.
വിമാനത്താവളങ്ങളിൽ പൊതുവേ അതിരാവിലെയും വൈകിട്ടുമാവും തിരക്കു കൂടുതൽ. വിഐപി സന്ദർശനമോ മറ്റോ ഉണ്ടെങ്കിൽ പൊലീസ് ഉദ്യോഗസ്ഥർക്കു വിശ്രമമുണ്ടാകില്ല. സുരക്ഷയും എസ്കോർട്ടും മറ്റുമായി ദിവസം മുഴുവൻ ഇവർക്കു ഡ്യൂട്ടി ചെയ്യേണ്ട അവസ്ഥയാണ്. ഇതിനിടെ വ്യായാമത്തിന് എവിടെ സമയം കിട്ടാൻ. എറണാകുളം റൂറൽ ജില്ലയിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഏഴു പൊലീസ് ഉദ്യോഗസ്ഥർ കുഴഞ്ഞു വീണു മരിച്ചതായി റിപ്പോർട്ടുണ്ട്. ഇതിൽ പകുതിയോളവും 30 വയസ്സിൽ താഴെയുള്ളവർ. വിശ്രമമില്ലാത്ത ജോലിയും ശരിയായ വ്യായാമമില്ലായ്മയും മാനസിക സമ്മർദവുമാണ് ഇതിനു കാരണമായതെന്നാണു പഠനത്തിൽ വ്യക്തമായത്.
പൊലീസിന്റെ ഈ ദുരവസ്ഥ മനസ്സിലാക്കിയാണു മികച്ച സുരക്ഷയ്ക്കായി കരുത്തുറ്റ പൊലീസ് വേണമെന്ന് ഇൻഡിഗോ തീരുമാനിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഗുരുഗ്രാമിലാണ് ആദ്യ പൊലീസ് സ്റ്റേഷൻ ജിം ഇൻഡിഗോ സ്ഥാപിച്ചത്. തുടർന്നു ദിമാപുർ, ചെന്നൈ, ഡെറാഡൂൺ, പട്ന, ഭുവനേശ്വർ, റായ്പൂർ, ഗോവ, ഉദയ്പൂർ, ഗുവാഹത്തി, ഇൻഡോർ, വാരാണസി, ജമ്മു, ബഗ്ദോഗ്ര എന്നീ പൊലീസ് സ്റ്റേഷനുകളിൽ ജിം സ്ഥാപിച്ചു. കേരളത്തിൽ ആദ്യമായി നെടുമ്പാശേരിയിലാണു ജിം സ്ഥാപിച്ചത്. അടുത്തതായി തിരുവനന്തപുരത്തും കോഴിക്കോട്ടും തുടങ്ങും. ഇൻഡിഗോ സർവീസ് നടത്തുന്ന മുഴുവൻ വിമാനത്താവളങ്ങളിലെയും പൊലീസ് സ്റ്റേഷനുകളിൽ ജിം സ്ഥാപിക്കുകയാണു ലക്ഷ്യം.
കൂടുതൽ പ്രാദേശിക വാർത്തകൾ വായിക്കാം
Advertisement