കളമശേരി മെഡിക്കൽ കോളജില്‍ ചകിത്സാപിഴവുമൂലം മരിച്ച എംബിബിഎസ് വിദ്യാർഥിനിക്ക് നീതിലഭിക്കാനായി കുടുംബം നടത്തുന്ന പരിശ്രമം ഒരുവർഷമായിട്ടും തുടരുന്നു. കണ്ണൂർ മട്ടന്നൂർ സ്വദേശിനി ഷംന തസ്നിമിന്റെ കുടുംബമാണ് നീതി തേടി അലയുന്നത്. ഡോക്ടർമാരുടെ അശ്രദ്ധയാണ് പനിക്ക് ചികിൽസ തേടിയെത്തിയ ഷംനയുടെ മരണത്തിന് കാരണമായതെന്ന മെഡിക്കൽ അപെക്സ് ബോഡിയുടെ റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
ഷംനയുടെ മുഖംമാത്രമാണ് ഇവരുടെ മനസിലുള്ളത്. മകളുടെ മരണത്തിന് കാരണമായവരെ കണ്ടെത്താനുള്ള ഓട്ടത്തിൽ ഷംനയുടെ ഉപ്പ അബൂട്ടി തളർന്നു. കഴിഞ്ഞമാസം ഉംറയ്ക്ക് പോയി തിരികെവരുന്ന വഴി ഹൃദയാഘാതം സംഭവിച്ചതോടെ വിശ്രമത്തിലാണ്.അബൂട്ടി. സംസാരിക്കരുതെന്ന് ഡോക്ടർ നിർദേശിച്ചിട്ടുണ്ടെങ്കിലും പൊന്നോമ്മനയ്ക്കുവേേണ്ടി അതെല്ലാം മറന്നു.
ഷംനയുടെ ചിരി ഇല്ലാതാക്കിയത് ഡോക്ടർമാരുടെ അശ്രദ്ധയാണെന്ന് കുടുംബം ഉറച്ച് വിശ്വസിക്കുന്നു. ഈ ഗ്രാമത്തിൽനിന്ന് ആദ്യമായി എംബിബിഎസിന് പ്രവേശനം ലഭിച്ച ഷംനയുടെ വിയോഗം നാട്ടുകാരുടെ നൊമ്പരമായി തുടരുന്നു. ആരോഗ്യമന്ത്രിയുടെ നാട്ടുകാരാണ് ഷംനയുടെ കുടുംബം. കളമശേരി മെഡിക്കൽ കോളജിലെ ഡോക്ടർമാർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിട്ടും നടപടിയെടുക്കാൻ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല.