കളമശേരി മെഡിക്കൽ കോളജ് രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനി ഷംന തസ്നിമിന്റെ മരണകാരണം ചികിത്സാപിഴവെന്ന് അന്വേഷണ റിപ്പോർട്ട്. മെഡിസിൻ വിഭാഗം മേധാവി ഡോ. ജിൽസ് ജോര്‌ജ്, ഡ്യൂട്ടി ഫിസിഷ്യൻ ഡോ. കൃഷ്ണമോഹൻ എന്നിവരാണ് മരണത്തിന് ഉത്തരവാദിയെന്ന് സ്റ്റേറ്റ് അപെക്സ് ബോഡി ക്രൈംബ്രാഞ്ചിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിന്റെ അന്വേഷണം അവസാനഘടത്തിലാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
പനിയെ തുടർന്ന്് കളമശേരി മെഡിക്കൽ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട ഷംനതസ്നിം കഴിഞ്ഞ വർഷം ജൂലൈ 18നാണ് മരിക്കുന്നത്. മരണം നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും കുറ്റക്കാര്‌ക്കെതിരെ നിയമനടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച അന്വേഷണ റിപ്പോർട്ട് ഷംനയുടെ കുടുംബാംഗങ്ങൾ മാധ്യമങ്ങൾക്ക് കൈമാറിയത്. മെഡിക്കൽ വിദ്യാര്‌ഥിനിയുടെ മരണകാരണം ചികിത്സാപിഴവാണ് മരണ കാരണമെന്നാണ് ഡിഎച്ച്്എസ്, ഡിഎംഇ, പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ, വിജിലൻസ് അഡീഷണൽ ഡിഎച്ച്എസ് എന്നിവരടങ്ങുന്ന അപെക്സ് ബോഡിയുടെ റിപ്പോർട്ട്. മെഡിസിൻ വിഭാഗം മേധാവി ഡോ ജിൽസ് ജോർജ്, ഷംനയെ വാര്ഡിൽ പ്രവേശിപ്പിക്കുന്ന സമയത്തെ ഡ്യൂട്ടി ഫിസിഷ്യൻ ഡോ. കൃഷ്ണമോഹൻ എന്നിവരടക്കമുള്ളവരുടെ വീഴ്ചയാണ് മരണത്തിന് കാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ആലപ്പുഴ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ഷംനയ്ക്ക് നൽകിയ ആന്റി ബയോട്ടിക് ഇഞ്ചക്ഷൻ സെഫ്ട്രിയാക്സോണിന്റെ അലർജിയാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. പ്രാഥമിക പരിശോധനകളൊന്നും നടത്താതെയാണ് ഷംനയ്ക്ക് ഇഞ്ക്ഷൻ നൽകിയെതെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
ഷംനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജൂലൈ 17ന് ഡ്യൂട്ടിയിലുണ്ടായിരുന്ന റസിഡന്റ് ഡോക്ടർമാർ അടക്കം 15 പേർ ചികിത്സയിൽ വീഴ്ച വരുത്തിയതായി ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കുന്നു. പക്ഷേ ഷംന തസ്നിമിന്റെ മരണം സംബന്ധിച്ച ഗുരുതര കണ്ടെത്തൽ നടത്തിയ അപെക്സ് ബോഡിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വകുപ്പ് തല ശിക്ഷാനടപടിയെടുക്കാൻ ആരോഗ്യവകുപ്പ് തയാറായിട്ടില്ല. ഡോ. ജിൽസ് ജോർജിനെ സസ്പെൻഡ് ചെയ്തുവെങ്കിലും ഡോ. കൃഷ്ണമോഹൻ അടക്കം ആരോപണവിധേയരായ മറ്റുള്ളവർ കളമശേരി മെഡിക്കൽ കോളജിൽ സേവനം തുടരുകയാണ്.