സർവീസ് തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ കൊച്ചി മെട്രോയ്ക്ക് ജനങ്ങൾക്കിടയിൽ മികച്ച പ്രതികരണമുണ്ടാക്കാൻ കഴിഞ്ഞെന്ന് കെ എം ആർ എലിന്റെ വിലയിരുത്തൽ. സർവീസ് തുടങ്ങിയ ആദ്യ ആഴ്ചയിൽ അനുഭവപ്പെട്ട തിരക്ക് പിന്നീടുണ്ടായില്ലെങ്കിലും അവധി ദിനങ്ങളിൽ നല്ല തിരക്കാണ് ഇപ്പോഴും. എം ജി റോഡിലേക്ക് സർവീസ് വ്യാപിക്കുന്നതോടെ മെട്രോയിലെ സ്ഥിരം യാത്രികരുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടാകുമെന്ന വിലയിരുത്തലിലാണ് മെട്രോ ഏജൻസികൾ.
സർവീസ് തുടങ്ങിയ ആദ്യ ആഴ്ച സർവത്ര തിരക്കായിരുന്നു മെട്രോയിൽ. കൊച്ചിക്കാരെക്കാൾ കൊച്ചിക്കു പുറത്തുള്ളവർ മെട്രോയെന്ന കൗതുകം കാണാനെത്തിയതോടെ സർവീസ് തുടങ്ങിയ ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ വരുമാനം സ്വന്തമാക്കിയ മെട്രോയെന്ന നേട്ടവും കൊച്ചിക്ക് സ്വന്തമായി. ഒരു കോടിയിലേറെയാണ് ഒറ്റ ആഴ്ച കൊണ്ട് കൊച്ചി മെട്രോ സ്വന്തമാക്കിയ ടിക്കറ്റ് വരുമാനം. ആറു ലക്ഷമായിരുന്നു ആദ്യ ആഴ്ചയിലെ യാത്രക്കാരുടെ എണ്ണം. പക്ഷേ ആദ്യ കൗതുകം കഴിഞ്ഞതോടെ ആൾത്തിരക്കും നന്നേ കുറഞ്ഞു. ആഴ്ച്ചാവസാനങ്ങളലും അവധി ദിനങ്ങളിലും മാത്രമാണ് ഇപ്പോഴത്തെ തിരക്ക്. അതും സന്ധ്യയ്ക്ക് ശേഷം.
തുടക്കത്തിലുണ്ടായിരുന്നതിനേക്കാൾ തിരക്ക് കുറഞ്ഞെങ്കിലും പ്രതിവാര ടിക്കറ്റ് വരുമാനം പ്രതീക്ഷിച്ച നിരക്കിൽ തന്നെയാണ് മുന്നോട്ടു പോകുന്നതെന്ന് കെ എം ആർ എൽ അവകാശപ്പെടുന്നു. ഇത് തൃപ്തികരമാണെന്ന വിലയിരുത്തലുമുണ്ട് കെ എം ആർ എലിന്. ഓണത്തോടടുപ്പിച്ച് എം ജി റോഡിലേക്കു കൂടി സർവീസ് വ്യാപിപ്പിക്കുന്നതോടെ ആകെ വരുമാനത്തിലും യാത്രികരുടെ എണ്ണത്തിലും സ്ഥായിയായ വർധനവും പ്രതീക്ഷിക്കുന്നു മെട്രോ ഏജൻസി.