ഹൃതിക് റോഷനു ശേഷം ഇടുക്കികാർ അഭിമാനത്തോടെ പരിചയപ്പെടുത്തുകയാണ് കട്ടപ്പനയിലെ ഐൻസ്റ്റീനിനെ. കൊച്ചു കൊച്ചു കണ്ടുപിടുത്തങ്ങളിലൂടെ വലിയ ശാസ്ത്രജ്ഞനാകാൻ കൊതിക്കുന്ന ഒൻപതാം ക്ലാസുകാരൻ ജുവെല്ലാണ് കക്ഷി. ഇലക്ട്രിക് സൈക്കിളും കൊച്ചു കംപ്യൂട്ടറുമെല്ലാം തയ്യാറാക്കി നാട്ടിലെ താരമായി മാറി കഴിഞ്ഞു ജുവെൽ.
ശാസ്ത്രജ്ഞനാകണമെന്ന മോഹം ജുവൽ സന്തോഷിന്റെ തലയ്ക്ക് പിടിച്ചിട്ട് വർഷം കുറച്ചായി. വീട്ടിലെ ഇലക്ട്രിക്ക് ഉപകരണങ്ങളെല്ലാം അഴിച്ച് പണിപടിച്ചായിരുന്നു തുടക്കം. പുസ്തകങ്ങൾക്ക് പുറമെ ഇന്റർനെറ്റിലും പരതി ജുവെൽ നടത്തിയ പരീക്ഷണങ്ങൾ ഇലക്ട്രിക് സൈക്കിളിൽ എത്തി നിൽക്കുന്നു. പെഡൽ ചവുട്ടി കഷ്ടപ്പെടാതെ ഏക്സലറേറ്ററിൽ കൈവെച്ചാൽ ജുവലിന്റെ സൈക്കിൾ ഓടി തുടങ്ങും. കാരിയറിൽ കെട്ടിവെച്ച യുപിഎസിലെ വൈദ്യുതിയാണ് ഇന്ദനം.
കാഞ്ഞിരന്താനം സന്തോഷിന്റെ മൂത്തമകനായ ജുവെൽ കട്ടപ്പന ഓസാനം ഇംഗ്ളീഷ് മീഡിയം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. ഹൈഡ്രജൻ ജനറേറ്റർ തുടങ്ങി മിനി കംപ്യൂട്ടർ വരെ നീളുന്നു ജുവലിന്റെ പരീക്ഷണങ്ങൾ.
ജുവലിന്റെ അനിയൻ ജൊഹാനും ചില്ലറക്കാരനല്ല. പഴയ സിറിഞ്ചുകള്‍ ഉപയോഗിച്ചുള്ള മണ്ണുമാന്തിയന്ത്രമാണ് അഞ്ചാം ക്ലാസുകാരൻ ജൊഹാന്റെ സൃഷ്ടി. സ്വയം പടംവരയ്ക്കാൻ കഴിയുന്ന റോബോട്ടിനെ നിർമ്മിക്കുകയാണ് ജുവലിന്റെ അടുത്ത ലക്ഷ്യം.