ആലപ്പുഴ ചെങ്ങന്നൂരിൽ റോഡ് നിർമാണത്തെച്ചൊല്ലി കരാറുകാരനും എൻജിനീയർമാരും തമ്മിൽ തർക്കം. മാനദണ്ഡങ്ങൾ പാലിച്ചല്ല നിർമാണമെന്ന് PMGSY ഉദ്യോഗസ്ഥർ നിലപാടെടുത്തതോടെ റോഡ് നിർമാണം നിലച്ചിരിക്കുകയാണ്.
ചെങ്ങന്നൂരിന് സമീപം മുളക്കുഴ - വെൺമണി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന രണ്ടര കിലോമീറ്റർ റോഡിന്റെ ഇപ്പോഴുള്ള അവസ്ഥ ഇതാണ്. പ്രധാനമന്ത്രി ഗ്രാമ സഡക് പദ്ധതി പ്രകാരം രണ്ട് കോടി രൂപ ചെലവിൽ വീതി കൂട്ടി നിർമാണം ആരംഭിക്കുകയും ചെയ്തു. 2014ൽ തുടങ്ങിയ നിർമാണം ഇടയ്ക്കുവച്ച് നിലച്ചതോടെ ചെറുവാഹനങ്ങൾ കടന്നുവരാതായി.
ദുരിതമേറിയപ്പോൾ നാട്ടുകാർ പരാതിയുമായി പൊതുമരാമത്ത് മന്ത്രിയെ കണ്ടു. മന്ത്രിയുടെ നിർദേശപ്രകാരം സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ നിർമാണത്തിന് ഗുണനിലവാരമില്ലായെന്ന് റിപ്പോർട്ട് ചെയ്തു.
കൈക്കൂലി നൽകാത്തതിനാലാണ് പ്രതികൂല റിപ്പോര്ട്ട് നൽകിയതെന്ന നിലപാടിൽ കരാറുകാരനും ഉറച്ച് നിന്നതോടെ, മെറ്റൽകൂനകളിൽ പുല്ലുകയറി.
റോഡ് നിർമാണത്തിനായി കൊണ്ടുവന്ന് വച്ചിരിക്കുന്ന ടാറിന്റെ കാലാവധി കഴിഞ്ഞതോടെ യാത്രാദുരിതം പരിഹാരമില്ലാതെ തുടരുമെന്ന ആശങ്കയിലാണ് നാട്ടുകാർ.