ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ദേവസ്വം കെട്ടിടംപണിയാത്തതിനെ ചൊല്ലി വിവാദം മുറുകുന്നു. കേന്ദ്രസര്‍ക്കാര്‍ നാല്‍പത്തിയാറു കോടി രൂപ അനുവദിച്ചിട്ടും ദേവസ്വം പണി വൈകിപ്പിക്കുന്നതിെന ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രൂക്ഷമായി വിമര്‍ശിച്ചു.
ഗുരുവായൂരില്‍ എത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കാനും താമസിക്കാനും വിപുലമായ സൗകര്യം ഒരുക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രസാദം പദ്ധതി. നാല്‍പത്തിയാറു കോടിയാണ് കേന്ദ്രം അനുവദിച്ചത്. നഗരസഭയ്ക്കു പതിനാറു കോടിയും. ദേവസ്വത്തിന് മുപ്പതു കോടിയും. കിഴക്കേ, പടിഞ്ഞാറേ നടകളില്‍ തീര്‍ഥാടകര്‍ക്കായി വിശ്രമകേന്ദ്രം. താമസിക്കാന്‍ അത്യാധുനിക മാതൃകയില്‍ മറ്റൊരു കെട്ടിടം. ഈ കെട്ടിടങ്ങളുടെ രൂപരേഖയായി. പന്ത്രണ്ടു മാസത്തിനകം പണി തീര്‍ക്കും. വടകരയിലെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്സ് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. നിര്‍മാണോദ്ഘാടനം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. എന്നാല്‍ , ഗുരുവായൂര്‍ ദേവസ്വം പണിയേണ്ട കെട്ടിടത്തിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. ഇനിയും പദ്ധതി വൈകിപ്പിച്ചാല്‍ മറ്റേതെങ്കിലും ഏജന്‍സിയെ ഏല്‍പിക്കുമെന്ന് ദേവസ്വം മന്ത്രി മുന്നറിയിപ്പു നല്‍കി.
അതേസമയം, ദേവസ്വത്തിന്റെ ഭൂമിയില്‍ കേന്ദ്രസര്‍ക്കാര്‍ പണംമുടക്കി കെട്ടിടം നിര്‍മിച്ചാല്‍ ഉടമസ്ഥാവകാശം നഷ്ടപ്പെടുമെന്നാണ് ദേവസ്വത്തിന്റെ ആശങ്ക. ഭക്തരുടെ ക്ഷേമത്തിന് പ്രധാന്യം കൊടുക്കാതെ, അനാവശ്യ ആശങ്കകള്‍ ദേവസ്വം നേതൃത്വം ഉയര്‍ത്തുന്നതിനെ ബി.ജെ.പിയും വിമര്‍ശിച്ചു. ഗുരുവായൂരിന് പുറമെ, തിരുവനന്തപുരത്തും ശബരിമലയിലുമാണ് സമാനമായ പദ്ധതികള്‍ക്കു കേന്ദ്രം പണം അനുവദിച്ചത്.