കോട്ടയം ഇല്ലിക്കൽക്കല്ലിന് സമീപം കട്ടിക്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. ചേർത്തല കൊക്കോതമംഗലം സ്വദേശികളായ ശ്യാം അശോക്, റോജിൻ ജോബി എന്നിവരാണ് മരിച്ചത്. പുലർച്ചെ നാലുമണിയോടെ രണ്ടു ബൈക്കുകളിലായി ചേർത്തലയിൽ നിന്ന് പുറപ്പെട്ട മൂന്നംഗ സംഘം ആദ്യം ഇല്ലിക്കല്ലിലെത്തി. ഇവിടെ നിന്നും തിരികെ വരുംവഴി പത്തുമണിയോടെയാണ് കട്ടിക്കയത്തെത്തുന്നത്. മഴക്കാലമായതിനാൽ ജലനിരപ്പും കൂടുതലായിരുന്നു.
ആദ്യം ഇറങ്ങിയ ശ്യാം കയത്തിൽ പെട്ടത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് റോജിൻ അപകടത്തിൽപെട്ടത്. ആ സമയം ഒപ്പമുണ്ടായിരുന്ന ഇരുവരുടെയും സുഹൃത്ത് വിൻസെന്റ് നിലവിളിച്ചതോടെ ശബ്ദം കേട്ട് ഒാടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും പുറത്തെടുത്തത്. ശ്യാം സംഭംവസ്ഥലത്തും റോജിൻ ആശുപത്രിയിലുമാണ് മരിച്ചത്. സ്ഥലത്തെക്കുറിച്ചുള്ള പരിയക്കുറവാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. മാത്രമല്ല വെള്ളത്തിന്റെ കടുത്ത തണുപ്പു നീന്തലിന് തടസമാകുകയും ചെയ്യാറുണ്ട്, അപകടത്തിൽ മരിച്ച ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.