മറയൂരിൽ ഓൺലൈൻ ചന്ദന ലേലം തുടങ്ങി. എഴുപത് ടൺ ചന്ദനമാണ് ഇത്തവണ ലേലത്തിന് ഒരുക്കിയിട്ടുള്ളത്. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ലേലത്തിൽ ഇത്തവണ വിദേശ കമ്പനികളും പങ്കെടുക്കുന്നുണ്ട്.
വര്‍ഷത്തില്‍ രണ്ട് തവണമാത്രമാണ് മറയൂരില്‍ ചന്ദന ലേലം നടക്കുന്നത്. കേരളത്തില്‍ നിയമപരമായി ചന്ദനം സ്വന്തമാക്കാവുന്ന ഏക മാർഗവും ഇതു തന്നെ. കൂടുതല്‍പേര്‍ക്ക് ചന്ദനംവാങ്ങാന്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് വർഷം മുമ്പ് ലേലം ഓണ്‍ലൈനാക്കി. ലോകത്തിന്റെ എവിടെയിരുന്നും നിലവിൽ ചന്ദനം ലേലംകൊള്ളാം. ഗുണമേൻമയനുസരിച്ച് ചന്ദനത്തെ 15 ക്ലാസുകളാക്കി തരംതിരിച്ചാണ് ലേലത്തിൽ വെക്കുന്നത്. ഒന്നാംതരം ചന്ദനമെന്ന വിശേഷണമുള്ള വിലായത്ത് ബുദ്ധ ഇത്തവണ ലേലത്തിനുണ്ട്. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് വിലായത്ത് ബുദ്ധ ലേലത്തിൽ ഉൾപ്പെടുത്തുന്നത്. ക്ലാസ് 6 ഇനത്തില്‍ പെട്ട ബാഗ്രിദാദ് ചന്ദനത്തിനാണ് ആവശ്യക്കാർ ഏറെയുള്ളത്. കഴിഞ്ഞ ലേലത്തിൽ ഒരു കിലോ ബാഗ്രിദാദ് ചന്ദനത്തിന്16800 രൂപ ലഭിച്ചു. 69 കിലോ ചന്ദനവേരുകളും 15കിലോ മിക്‌സഡ് ചിപ്‌സും, എട്ടര ടൺ വെള്ള ചന്ദനവും ഇത്തവണ ലേലത്തിനുണ്ട്. തൊഴിലാളികളെ നിയോഗിച്ച് ചന്ദനതടികൾ ചെത്തി ഒതുക്കിയാണ് ലേലത്തിനൊരുക്കുന്നത്. ലേലത്തിൽ ഇത്തവണ പങ്കാളിത്തം കൂടുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്.
ഹോങ്കോങ്ങില്‍ നിന്നൂള്ള സംഘം ലേലത്തിൽ പങ്കെടുക്കാൻ മറയൂരിലെത്തി. രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളും ആയുർവേദ കമ്പനികളും രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ലേലത്തിൽ പങ്കെടുക്കുന്നുണ്ട്.