വല്ലാർപാടം ടെർമിനലിലെ കണ്ടെയ്നർ ലോറികളുടെ സമരം തുടരുന്നു. കണ്ടെയ്നർ റോഡിൽ പാർക്കിങ്ങിനു പൂർണ നിരോധനം ഏർപെടുത്തിയ ജില്ല കലക്ടറുടെ നടപടിയിൽ പ്രതിഷേധിച്ച് ഇന്നലെ അർധരാത്രിമുതലാണ് സമരം ആരംഭിച്ചത്.മതിയായ സൗകര്യങ്ങൾ ഒരുക്കാതെ ഏകപക്ഷീയമായാണ് ജില്ലാ ഭരണകൂടം പാർക്കിങ് നിരോധിച്ചതെന്നാണ് ലോറിയുടമകളുടെ ആരോപണം.
കളമശേരി മുതൽ വല്ലാര്‍പാടം വരെയുള്ള കണ്ടെയ്‌നര്‍ റോഡിന്റെ വശങ്ങളില്‍ വലിയ ലോറികൾ പാർക്കുചെയ്യുന്നതുമൂലം അപകടങ്ങൾ പതിവായതോടെ വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ ഇടപെട്ടിരുന്നു. ഇതേ തുടർന്നാണ് കണ്ടെയ്നര്‍ റോഡില്‍ എല്ലാവിധ വാഹനങ്ങളുടേയും പാര്‍ക്കിങ് കലക്ടര്‍ നിരോധിച്ചത്. 1600 ലോറികളാണ് വല്ലാര്‍പാടം െടര്‍മിനലുമായി ബന്ധപ്പെട്ട് സമരം നടത്തുന്നത്. എന്നാല്‍ ബി.പി.സി.എല്‍ ലഭ്യമാക്കിയ സ്ഥലത്ത് 75 ലോറികള്‍ക്ക് മാത്രമാണ് പാര്‍ക്കിങ് സൗകര്യമുള്ളത്. ബാക്കിയുള്ള ലോറികള്‍ കണ്ടെയ്നര് റോഡില്‍തന്നെ പാര്‍ക്കുചെയ്തതോടെ ഇവയ്ക്ക് പിഴ ചുമത്തി. ഇതോടെയാണ് കണ്ടെയ്നര്‍ ലോറികളുെട സമരവും തുടങ്ങിയത്.
സമരം ഒത്തുത്തീര്‍ക്കാന്‍ ജില്ലാഭരണകൂടത്തിന്‍റെ ഭാഗത്തുനിന്നടക്കം നടപടികള്‍ ഉണ്ടായിട്ടില്ല. ചരക്കുമായി എത്തുന്ന പുറമേനിന്നുള്ള ലോറികളെ തടയില്ലെന്ന് സമരക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സമരം ഒത്തുതീര്‍പ്പാകുന്നതുവരെ ഇവിടെ നിന്ന് ചരക്കുകയറ്റാന്‍ സഹകരിക്കില്ലെന്ന് സമരക്കാര്‍ വ്യക്തമാക്കി.