മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണ്ണയിക്കാനുള്ള സർക്കാർ തീരുമാനം കയ്യേറ്റക്കാരെ സംരക്ഷിക്കാനെന്ന് പി.ടി.തോമസ് എംഎൽഎ. സിപിഎം നേതാവിന്റേതുൾപ്പെടെ കൊട്ടാക്കമ്പൂരിലെ കയ്യേറ്റങ്ങൾ സാധൂകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് ആരോപണം.
ഇതിനായി ചരടുവലിച്ചത് മന്ത്രി എം.എം.മണിയും ജോയ്സ് ജോർജ് എംപിയാണെന്നും പി.ടി.തോമസ് ആരോപിക്കുന്നു. ദേവികുളം താലൂക്കിൽ കൊട്ടാക്കമ്പൂർ, വട്ടവട വില്ലേജുകളൽ ഉൾപ്പെടുന്ന 32 ചതുരശ്ര കിലോമീറ്റർ ഭൂമിയാണ് 2006ൽ നീലക്കുറിഞ്ഞി ഉദ്യാനമായിപ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പ്രദേശത്ത് ഏക്കർ കണക്കിന് സർക്കാർ ഭൂമി വ്യാജരേഖകൾ ചമച്ച് ജനപ്രതിനിധികൾ ഉൾപ്പെടെ കയ്യേറിയതായി ആരോപണം ഉയർന്നു.
ഇടുക്കി എംപി ജോയ്സ് ജോർജ്, പെരുമ്പാവൂരിലേ സിപിഎം നേതാവ് ജേക്കബ് ജോൺ ഉൾപ്പെടെയുള്ളവരാണ് ആരോപണ വിധേയർ. ഭൂമിയിടപാടിനെ പറ്റി അന്വേഷിച്ച ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി നിവേദിത.പി.ഹരൻ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും ഉദ്യാനത്തിന്റെ അതിർത്തി നിർണയിക്കണമെന്നും റിപ്പോർട്ട് നൽകി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശ എൽഡിഎഫ് സർക്കാർ നടപ്പിലാക്കുന്നത് എംപിയെ ഉൾപ്പെടെ സഹായിക്കാനാണെന്ന് പി.ടി.തോമസ് ആരോപിക്കുന്നു. മന്ത്രിയുടെയും എംപിയുടെയും താത്പര്യം സംരക്ഷിക്കില്ലെന്ന ഉറപ്പായതിനാലാണ് ശ്രീറാം വെങ്കിട്ടരാമനെ സബ് കലക്ടർ സ്ഥാനത്ത് നിന്ന് നീക്കിയതെന്നും പി.ടി. തോമസ് ആരോപിച്ചു. അതേസമയം എംഎൽഎയുടെ ആരോപണങ്ങൾ മന്ത്രിയും എംപിയും തള്ളി. കടുത്ത ഭാഷയിലായിരുന്നു മന്ത്രി എം.എം.മണിയുടെ പ്രതികരണം.