ചമ്പക്കുളം മൂലം ജലോല്‍സവത്തില്‍ ആയാപറമ്പ് പാണ്ടി ജേതാക്കള്‍. നടുഭാഗം ചുണ്ടനാണ് രണ്ടാംസ്ഥാനം. മൂലംവള്ളംകളിയോടെ ഇത്തവണത്തെ ജലോല്‍സവങ്ങള്‍ക്ക് കുട്ടനാട്ടില്‍ തുടക്കമായി ഒരു തുഴവ്യത്യാസത്തിലാണ് കുമരകം എൻസിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ ആയാപറമ്പ് ചുണ്ടന്‍ ട്രോഫിയിലേക്ക് കുതിച്ചത്. പിന്നിലാക്കിയത് നിലവിലെ ചാമ്പ്യന്മാരായ നടുഭാഗം ചുണ്ടനെയും നെഹ്റുട്രോഫിയില്‍ നിരവധി തവണ മുത്തമിട്ട ചമ്പക്കുളത്തെയും.
രാജപ്രമുഖന്‍ ട്രോഫിക്ക് വേണ്ടി നടന്ന വാശിയേറിയ മല്‍സരം കാണാന്‍ പമ്പയാറിന്റെ ഇരുകരളിലും വള്ളംകളി പ്രേമികള്‍ അണിനിരന്നു. മൂന്നുഹീറ്റ്സുകളിലായി ആറു ചുണ്ടനുകളാണ് മല്‍സരിച്ചത്. വെപ്പ് ഇരുട്ടുകുത്തി ഗ്രേഡ് വിഭാങ്ങളിലായി പ്രദര്‍ശനമല്‍സരങ്ങളും നടന്നു. ലൂസേഴ്സ് ഫൈനലിലൂടെ സെന്റ് ജോര്‍ജ് ചുണ്ടന്‍ നാലാംസ്ഥാനത്തെത്തി.
ജലഘോഷയാത്രയോടെ ആരംഭിച്ച ചടങ്ങ് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനംചെയ്തു. മന്ത്രി തോമസ് ചാണ്ടി, കൊടിക്കുന്നില്‍ സുരേഷ് എം.പി തുടങ്ങിയവര്‍ സംബന്ധിച്ചു. ഫൈനല്‍ മല്‍സരത്തിനുള്ള സ്റ്റാര്‍ട്ടിങ് നല്‍കുന്നതിന് മുന്നേ ആയാപറമ്പ് പാണ്ടിയും നടുഭാഗം ചുണ്ടനും തുഴഞ്ഞത് ആശയക്കുളപ്പത്തിനിടയാക്കി. സ്റ്റാര്‍ട്ടിങ് പോയന്റിലേക്ക് തിരിച്ചുപോകണമെന്ന് സംഘാടകര്‍ നിര്‍ദേശം നല്‍കിയതോടെ തര്‍ക്കവും ബഹളവുമായി. ഇതോടെ വൈകിയാണ് ഫൈനല്‍ മല്‍സരം നടന്നത്.