കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയെത്തുടർന്ന് കുഞ്ഞ് മരിച്ചു. ഡോക്ടറുടെ പിഴവാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു. അതേസമയം ചികിൽസാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
കോട്ടയം സ്വദേശികളായ തോമസ്.. ജിജി ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. പ്രസവത്തിനായി ഇന്നലെ വൈകുന്നേരമാണ് ജിജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വേദന തുടങ്ങിയതിനത്തുടർന്ന് രാവിലെ ഏഴുമണിയോടെ ഒാപ്പറേഷൻ തിയറ്ററിലേയ്ക്ക് മാറ്റി. എന്നാൽ രണ്ടുമണിക്കൂറിനുശേഷമാണ് ഡോക്ടർ എത്തിയത്. തുടർന്ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ഉടൻ തന്നെ മരിച്ചു. സമയത്ത് ഡോക്ടർ എത്താതിരുന്നതാണ് കുഞ്ഞ് മരിക്കാനിടയാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഗർഭധാരണം മുതൽ ഇന്നലെ വരെയുള്ള മുഴുവൻ പരിശോധനകളും നടത്തിയിരുന്നത് ഇതേ ആശുപത്രിയിൽ തന്നെയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. യുവതിയ്ക്ക് ആരോഗ്യപ്രശ്നങ്ങളും ഇല്ലായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു. എന്നാൽ ഡോക്ടർക്ക് സംഭവിച്ച പിഴവല്ലെന്നും രക്തസമ്മർദമുണ്ടായിരുന്ന യുവതി ഇക്കാര്യത്തിൽ വേണ്ട ശ്രദ്ധ നൽകിയില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.