വികസനം വഴിയിലൂടെ വന്നപ്പോൾ വഴിയാധാരമായി ഒരു കുടുംബം. കോട്ടയം കാഞ്ഞിരപ്പള്ളിയിൽ റോഡ് നവീകരണത്തിന്റെ ഭാഗമായി വീടിന്റെ ഒരു ഭാഗം ഇടിച്ച് നിരത്തിയതോടെ തലചായ്ക്കാന്‍ ഇടമില്ലാതെ നട്ടംതരിയുകയാണ് രോഗിയടങ്ങുന്ന നിർധന കുടംബം.
കാഞ്ഞിരപ്പള്ളി വളവുകയം സ്വദേശിയായ തങ്കപ്പനും ഭാര്യയും മക്കളും കൊച്ചുമക്കളുമടങ്ങുന്ന ഏഴംഗ കുടംബത്തിനാണ് റോഡ് നവീകരണത്തെ തുടർന്ന് തലചായ്ക്കാൻ ഇടമില്ലാതായിരിക്കുന്നത്. റോഡിന്റെ വളവ് നിവര്‍ത്തുന്നതിന്റെ ഭാഗമായി രണ്ടുമാസം മുമ്പാണ് ഇവരുടെ വീടിന്റെ രണ്ടു മുറികള്‍ ഇടിച്ചു നിരത്തിയത്., അവശേഷിക്കുന്ന രണ്ടുമുറികളിൽ ഒന്നിൽ വീട്ടുസാധനങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്.
ശേഷിച്ച ഒരു മുറിയിലാണ് കൊച്ചുകുട്ടികളടക്കമുള്ളവർ കഴിയുന്നത്. ഇടിച്ചിട്ട മുറിയുടെ ഒരുഭാഗത്ത് പലകയും ഷീറ്റും ഉപയോഗിച്ച് താൽക്കാലിക മേൽക്കൂര നിർമിച്ചാണ് സ്ഥലപരിമിതിമൂലം കുടംബം കഴിയുന്നത്.. എന്നാൽ മഴശക്തമായതിനെത്തുടർന്ന് മുറികൾ ചോർന്നൊലിക്കാൻ തുടങ്ങിയതോടെ ഭിത്തിയില്‍ ചാരിയിരുന്ന് നേരം വെളുപ്പിക്കുകയാണ് ഇവർ. രോഗിയായ തങ്കപ്പന് ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ കുടംബത്തിന്റെ വരുമാനവും നിലച്ചു. ചികിൽസയ്ക്കും മറ്റുമായി ഉള്ളതെല്ലാം വിറ്റുപെറുക്കി. ഇതിനിടെയാണ് വീടും നഷ്ടപ്പെട്ടത്.
നിസഹായ അവസ്ഥ ബോധ്യപ്പെടുത്തിയെങ്കിലും അധികൃതർ സഹായിക്കാൻ തയ്യാറായില്ലെന്നാണ് പരാതി. ഇതിനിടെ റോഡ് നിർമാണ കമ്പനി പുതിയ വീട് നിർമിച്ച് നൽകാമെന്ന് ഉറപ്പുനൽകിയിരുന്നുവെങ്കിലും പാഴ്വാക്കായി. മഴ കടുത്താൽ ഏതു നിമിഷവും വീട് ഇടിഞ്ഞുവീഴുമെന്ന ആശങ്കയും കുടുംബത്തെ അലട്ടുന്നു.