വടക്കൻ പറവൂരിൽ തണ്ണീർത്തടം നികത്തി പണിത കെട്ടിടം പൊളിച്ചുനീക്കാനുള്ള ആർഡിഒയുടെ ഉത്തരവ് നടപ്പായില്ല. കെട്ടിടം പണിതയാളും റവന്യൂ വകുപ്പിലെ ഒരുവിഭാഗം ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയെന്ന് ആക്ഷേപം. കെട്ടിടം വന്നതോടെ ഈ പരിസരത്തെ നാൽപതോളം വീടുകൾ കനത്ത വെളളക്കെട്ടിലാണ്.
വടക്കൻ പറവൂർ കോട്ടുവള്ളി പഞ്ചായത്തിലെ മന്നം ആനച്ചാലിൽ ആണ് തണ്ണീർത്തടവും പാടവും നികത്തി സ്വകാര്യവ്യക്തി കെട്ടിടം പണിതത്. ആലുവ പറവൂർ റോഡിനോട് ചേർന്ന ഒരേക്കറോളം ഭൂമിയാണ് ഇതിനായി മണ്ണിട്ട് നികത്തിയത്. നികത്തുന്ന സമയത്ത് തന്നെ നാട്ടുകാർ റവന്യൂ അധികൃതരെ അറിയിക്കുകയും പ്രതിഷേധം ഉയർത്തുകയും ചെയ്തെങ്കിലും തടസം കൂടാതെ പണി പൂർത്തിയാക്കി. രാഷ്ട്രിയ, ഉദ്യോഗസ്ഥ തലത്തിലുള്ള സ്വാധീനം ഉപയോഗിച്ചാണ് ഇത് സാധിച്ചത് എന്നാണ് ആക്ഷേപം.
തുടർന്നാണ് ഫോർട്ടുകൊച്ചി ആർഡിഒക്ക് നാട്ടുകാർ പരാതി നൽകിയത്. കെട്ടിടം പൊളിച്ചുനീക്കാനും ഭൂമി പൂർവസ്്ഥിതിയിലാക്കാനും ആർഡിഒ നടത്തിയ അന്വേഷണത്തിന് ശേഷം ഉത്തരവിടുകയായിരുന്നു. പതിനഞ്ച് ദിവസത്തിനകം ഉത്തരവ് നടപ്പാക്കാന്‍ വില്ലേജ് ഓഫീസർ മുഖേന സ്ഥലമുടമക്ക് തന്നെ നിർദേശം നൽകുകയായിരുന്നു. ഇത് നടപ്പായില്ലെന്ന് മാത്രമല്ല, പകരം നടപടിയെടുക്കാൻ റവന്യു ഉദ്യോഗസ്ഥരും ഇപ്പോൾ തയ്യാറില്ല.