തൊടുപുഴയിൽ കെ.എസ്.യു മാർച്ചിനു നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് നേതൃത്വം നിയമ നടപടിക്ക് ഒരുങ്ങുന്നു. തൊടുപുഴ ഡി.വൈ.എസ്.പി എൻ.എൻ. പ്രസാദ്, സിഐ, എൻ.ജി. ശ്രീമോൻ എന്നിവർക്കെതിരെ പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയിൽ പരാതി നൽകി. വിദ്യാർഥി സമരങ്ങളെ സർക്കാർ പൊലീസിനെവിട്ട് അടിച്ചമർത്തുകയാണെന്ന് ഉമ്മൻചാണ്ടി ആരോപിച്ചു.
സ്വാശ്രയ മെഡിക്കൽ ഫീസ് വർധനയ്ക്കെതിരെ കെഎസ് യു തൊടുപുഴ സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. പ്രവർത്തകർ കല്ലേറിഞ്ഞതോടെ പൊലീസ് ലാത്തി വീശി. ചിതറിഓടിയ പ്രവർത്തകരിൽ ചിലരെ തിരഞ്ഞുപിടിച്ചാണ് പൊലീസ് ആക്രമിച്ചത്. കടയ്ക്കുള്ളിൽ അഭയംതേടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിയോ മാത്യുവിനെ പൊലീസ് ഒന്നിലേറെ തവണ വളഞ്ഞിട്ട് മർദ്ദിച്ചു. ജിയോ മാത്യുവിനെ ആശുപത്രിയിലേക്ക് നീക്കാൻ ശ്രമിച്ച കോൺഗ്രസ് ബ്ലോക് പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദിനെയും പൊലീസ് വെറുതെവിട്ടില്ല.
തലയിൽ ഗുരുതരമായി പരുക്കേറ്റ ജാഫർഖാൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ പരുക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു. ഡിവൈഎസ്പി, സിഐ ഉൾപ്പെടെയുള്ളവരും പരുക്കുകളോടെ ആശുപത്രിയിലാണ്, ഇവരെ മറ്റൊരു ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പൊലീസ് കംപ്ലയിന്റ് അഥോറിറ്റിക്ക പുറമെ മനുഷ്യാവകാശ കമ്മിഷനും കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്.