ദേശീയപാത 17 പെരിഞ്ഞനം പഞ്ചായത്ത് ഓഫിസിന് മുന്നിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നാലു പേർക്ക് പരുക്കേറ്റു. ഗുരുവായൂർ ക്ഷേത്രത്തിലേക്കു കുഞ്ഞിന്റെ ചോറൂണ് ചടങ്ങിനു പോയ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
തിരുവനന്തപുരം പാലോട് ചിപ്പൻചിറ ബ്ലോക്ക് നമ്പർ 6 രതീഷ് ഭവനിൽ രതീഷിന്റെ ഭാര്യ ശബാന (ചിപ്പി– 26), ആറുമാസം പ്രായമായ മകൻ റിഹാൻ എന്നിവരാണ് മരിച്ചത്. റിഹാന്റെ ചോറൂണ് ചടങ്ങിനാണ് ഇവർ തിരുവനന്തപുരത്തുനിന്ന് ഗുരുവായൂരിലേക്ക് യാത്ര തിരിച്ചത്.
ഗുരുതരമായി പരുക്കേറ്റ ഭർത്താവ് രതീഷ് (32), കാറിലുണ്ടായിരുന്ന ബന്ധുക്കളായ വിളയിന ആറ്റിങ്ങൽ നിധിൻ (27), ശോഭിൻ (28), പിക്കപ്പ് വാൻ ഡ്രൈവർ കൊടകര സ്വദേശി പ്രജോദ് (33) എന്നിവരെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിലും പിന്നീട് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു അപകടം.
കുഞ്ഞിന്റെ ചോറൂണിന് ഗുരുവായൂർ ക്ഷേത്രത്തിലേക്കു പോകുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറും എറണാകുളത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനുമായാണ് കൂട്ടിയിടിച്ചത്. കാർ പൂർണമായും വാൻ ഭാഗികമായും തകർന്നു. ഗൾഫിൽ ജോലി ചെയ്യുന്ന രതീഷ് ഒരാഴ്ച മുൻപാണ് മകന്റെ ചോറൂണ് ചടങ്ങിന് നാട്ടിലെത്തിയത്.
പുന്നക്കബസാർ ആക്ട്സ്, പെരിഞ്ഞനം ലൈഫ് ഗാർഡ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അമിത വേഗമാണ് അപകടകാരണമെന്ന് പറയുന്നു. ഇതേ സ്ഥലത്ത് കഴിഞ്ഞമാസം ലോറികൾ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു.
ശബാനയുടെയും റിഹാന്റെയും സംസ്കാരം വർക്കലയിലെ ശബാനയുടെ വീട്ടിൽ നടക്കും.