കൊച്ചി വല്ലാര്‍പാടം കണ്ടെയ്നർ റോഡിൽ വാഹന പാർക്കിങ് പൂർണമായി നിരോധിച്ചു. കണ്ടെയ്നര്‍ ലോറികള്‍ പാര്‍ക്ക് ചെയ്യുന്നതുമൂലം അപകടങ്ങള്‍ പതിവായതിനെത്തുടര്‍ന്നാണ് കലക്ടറുടെ നടപടി. റോഡില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്നും കലക്ടര്‍ ഉത്തരവിട്ടു.
കളമശേരി മുതല്‍ വല്ലാര്‍പാടം വരെയുള്ള കണ്ടെയ്‌നര്‍ റോഡിന്റെ ഇരുവശത്തും ലോറികള്‍ പാര്‍ക്ക് ചെയ്തത് മൂലമുണ്ടായ അപകടങ്ങളില്‍ ഒട്ടറെപ്പേര്‍ക്ക് ജീവന്‍ നഷ്ടമായതിനെത്തുടര്‍ന്ന് വിഷയത്തില്‍ ഹൈക്കോടതി സ്വമേധനായ ഇടപെട്ടിരുന്നു. മോട്ടോര്‍ വാഹനച്ചട്ടങ്ങള്‍ പാലിക്കാതെ കണ്ടെയ്‌നര്‍ ലോറികള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതാണ് അപകടത്തിന് കാരണമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കോടതിനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ വിളിച്ച യോഗത്തിനു പിന്നാലെയാണ് കണ്ടെയ്നര്‍ റോഡില്‍ എല്ലാവിധ വാഹനങ്ങളുടേയും പാര്‍ക്കിങ് നിരോധിച്ചുകൊണ്ട് കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഉത്തരവിട്ടത്. കണ്ടെയ്‌നര്‍ റോഡില്‍ പാര്‍ക്കു ചെയ്യുന്ന വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമെതിരെ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനും ഉദ്യോഗസ്ഥര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി.
റോഡില്‍ വഴിവിളക്കുകള്‍ സ്ഥാപിച്ച് ഇവയുടെ പ്രവര്‍ത്തനം തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ ഉറപ്പു വരുത്തണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. കണ്ടെയ്‌നര്‍ ലോറികളുടെ പാര്‍ക്കിങിന് വല്ലാര്‍പാടത്ത് ബിപിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കര്‍ സ്ഥലം സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 75 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. കണ്ടെയ്‌നര്‍ റോഡില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഗതാഗതം സുഗമമാകാനും പാര്‍ക്കിങ് നിരോധനം ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.