മറയൂർ, കാന്തല്ലൂർ ഉൾപ്പെടുന്ന അഞ്ചുനാട് മേഖലയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സബ്സ്റ്റേഷൻ ഒരുങ്ങുന്നു. 23 ലക്ഷം രൂപ ചെലവിലാണ് മറയൂരിൽ 11കെവി സബ്സ്റ്റേഷൻ നിർമിക്കുന്നത്. ജില്ലയിൽ നിർമ്മാണത്തിലിരിക്കുന്ന എല്ലാ ജല വൈദ്യുത പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കാനും തീരുമാനമായി.
അഞ്ചുനാട് മേഖലയിൽ പതിറ്റാണ്ടുകളായി തുടരുന്ന വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് പുതിയ സബ് സ്റ്റേഷൻ നിർമിക്കുന്നത്. മറയൂർ, കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് മറയൂര്‍ മോഡല്‍ ഇലക്ട്രിക്കല്‍ സെക്ഷൻ. നിലവിൽ പള്ളിവാസല്‍ പവര്‍ ഹൗസില്‍ നിന്നും കണ്ണന്‍ ദേവന്‍ കമ്പനിയുടെ നിയന്ത്രണത്തില്‍ വാഗുവരൈ വരെ എത്തുന്ന വൈദ്യുതി പിന്നീടാണ് അഞ്ചുനാട് മേഖലയിലെത്തുന്നത്. വോൾട്ടേജ് ക്ഷാമം പതിവാണിവിടെ. മഴക്കാലമാകുന്നതോടെ മൂന്ന് പഞ്ചായത്തു ഇരുട്ടിലാകും. കഴിഞ്ഞ വർഷക്കാലത്ത് ഇരുപത് ദിവസമാണ് വൈദ്യുതി മുടങ്ങിയത്. ഇതോടെയാണ് പുതിയ സബ് സ്റ്റേഷൻ നിർമിക്കാനുള്ള തീരുമാനം. മന്ത്രി എം.എം.മണി സബ്സ്റ്റേഷന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു.
വർഷങ്ങളായി മുടങ്ങി കിടന്ന പള്ളിവാസൽ പദ്ധതി 2020 ജൂണിൽ കമീഷൻ ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. പള്ളിവാസൽ പദ്ധതിയുമായി ബന്ധപ്പെട്ട് ചേർന്ന അവലോകന യോഗത്തിലായിരുന്നു തീരുമാനം. കുണ്ടള , മാട്ടുപ്പെട്ടി അണക്കെട്ടുകളിലെ ജലം ഉപയോഗിക്കുന്ന പള്ളിവാസൽ പദ്ധതിക്ക് 204 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.