പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ സൗകര്യം പോലുമില്ലാതെ വടക്കൻപറവൂർ പുത്തൻവേലിക്കര താലൂക്ക് ആശുപത്രി. പ്രദേശത്ത് പനിയും പകർച്ചവ്യാധികളും പടർന്നു പിടിച്ചിട്ടും താലൂക്ക് ആശുപത്രിയിൽ കിടത്തിച്ചികിൽസയില്ല.
സംസ്ഥാനത്തെ ആശുപത്രികൾ മുഴുവൻ രോഗികളെ കൊണ്ട് നിറഞ്ഞിട്ടും പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിൽ മാത്രം ഒരു തിരക്കുമില്ല. വാർഡുകൾ ഒഴിഞ്ഞുകിടക്കുന്നു. തിരക്കേറിയ സമയത്ത് പോലും ഒ.പി.യിൽ നൂറിൽ താഴെ രോഗികൾ മാത്രം.
ഇവിടെ ഇപ്പോൾ ആറു ഡോക്ടർമാരുണ്ട്. പക്ഷേ വൈകിട്ടോടെ പരിശോധന അവസാനിക്കും. അതുകൊണ്ട് സ്വകാര്യ ആശുപത്രികളാണ് രോഗികളുടെ ആശ്രയം. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്താണ് സാമൂഹിക ആരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയാക്കി മാറ്റിയത്.പുതിയ കെട്ടിടം പണിതതല്ലാതെ മറ്റൊരു അടിസ്ഥാന സൗകര്യങ്ങളും ഇതുവരെ ഒരുക്കിയിട്ടില്ല.