അടച്ചിട്ടിരുന്ന ലവൽ ക്രോസ് ഗേറ്റ് തകർത്തു പാളത്തിൽ കുടുങ്ങിയ കാർ അപകടത്തിൽ നിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. ഗേറ്റ് കീപ്പറുടെ അവസരോചിതമായ ഇടപെടലിലൂടെ ട്രെയിൻ നിർത്തിയതാണു ദുരന്തം ഒഴിവാകാൻ കാരണം.
കണിച്ചുകുളങ്ങര ലവൽ ക്രോസിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. മെമു ട്രെയിൻ വരുന്നതിനാൽ ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ഇതേ സമയം എത്തിയ കാർ ഗേറ്റിനു സമീപം നിർത്തിയെങ്കിലും ഗേറ്റിന്റെ ഭാഗത്തെ റോഡ് ഉയർന്നു നിൽക്കുന്നതിനാൽ പിന്നോട്ട് നീങ്ങി.
ഡ്രൈവർ അബദ്ധത്തിൽ ബ്രേക്കിനു പകരം ആക്സിലേറ്ററിൽ ചവിട്ടിയതാണ് അപകടത്തിനിടയാക്കിയത്. ലവൽ ക്രോസ് ഗേറ്റ് തകർത്ത കാർ മുന്നോട്ടു പോകാനാവാതെ പാളത്തിന്റെ നടുക്ക് കുടുങ്ങുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ ഗേറ്റ് കീപ്പർ നിഷമോൾ അപായ സൂചന നൽകിയതോടെയാണു മെമു ട്രെയിൻ ഗേറ്റിനു സമീപം നിർത്തിയത്. ഡ്രൈവറും മറ്റൊരാളും കാറിലുണ്ടായിരുന്നെങ്കിലും വെപ്രാളത്തിൽ പുറത്തിറങ്ങാൻ കഴിഞ്ഞില്ല. പിന്നീടു നാട്ടുകാരുടെ സഹായത്തോടെ കാർ തള്ളിമാറ്റിയ ശേഷമാണു ട്രെയിൻ യാത്ര തുടർന്നത്.
ഗേറ്റ് തകരാറിലായതിനാൽ കണിച്ചുകുളങ്ങര റോഡിലെ ഗതാഗതവും ഉച്ചവരെ തടസ്സപ്പെട്ടു. മാരാരിക്കുളം പൊലീസും റെയിൽവേ പൊലീസും റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തി.