കുട്ടനാട്ടിലെ കാര്‍ഷിക കടങ്ങള്‍ പലിശ സഹിതം എഴുതിത്തള്ളിയില്ലെങ്കില്‍ സെക്രട്ടറിയേറ്റിനു മുന്നിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് കര്‍ഷക കൂട്ടായ്മ. രാമങ്കരിയില്‍ ആറുദിവസമായി നടത്തിവന്ന നിരാഹാര സത്യാഗ്രഹത്തിന്‍റെ സമാപനത്തിലാണ് സര്‍ക്കാരിന് കര്‍ഷകര്‍ താക്കീത് നല്‍കിയത്.
കുട്ടനാട്ടിലെ വിവിധ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കുട്ടനാട് സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു ആറുദിവസം നീണ്ട നിരാഹാര സമരം. കര്‍ഷകര്‍ വീട്ടാവശ്യത്തിനായി എടുത്ത വായ്പകള്‍ കാര്‍ഷിക വായ്പയായി പരിഗണിച്ച് നാലുശതമാനം മാത്രം പലിശയീടാക്കുക, പിഴപ്പലിശ കൂട്ടുപലിശ എന്നിവര ഒഴിവാക്കുക, കുട്ടനാടിനെ ദേശീയ പ്രാധാന്യമുള്ള കാര്‍ഷിക പാരിസ്ഥിതിക മേഖലയായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഉടന്‍ ഇടപെട്ടില്ലെങ്കില്‍ തിരുവനന്തപുരത്തേക്ക് സമരം വ്യാപിപ്പിക്കും.
സെക്രട്ടറിയേറ്റിനുമുന്നിലും റിസര്‍ബാങ്കിനുമുന്നിലും നിരാഹാരമിരിക്കാനാണ് ആലോചന. മറ്റ് സംസ്ഥാനങ്ങളില്‍ കാര്‍ഷിക കടങ്ങളുടെ കുടിശിക സര്‍ക്കാരുകള്‍ ഏറ്റെടുക്കുകയാണ് പതിവെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ആറുദിവസം നീണ്ട സമരത്തിനൊടുവില്‍ കര്‍ഷകര്‍ തെരുവില്‍ ഭിക്ഷ യാചിച്ചു. സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിനുപേര്‍ സമാപന റാലിക്കെത്തി